ദുബായ്: യുഎഇ മന്ത്രിസഭ മാർച്ച് 21 നാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പ്രഖ്യാപനം നടത്തിയത്. പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ ഒന്നിലധികം തവണ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ആഗോള സാമ്പത്തിക തലസ്ഥാനമായ യുഎഇയെ കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു.
അഞ്ച് വർഷത്തേക്കാണ് വിസയുടെ കാലാവധി. സ്വയം സ്പോണ്‍സർഷിപ്പില്‍ വിസയെടുക്കാം. ഓരോ തവണ വരുമ്പോഴും 90 ദിവസം രാജ്യത്ത് തങ്ങാം. വേണമെങ്കില്‍ അടുത്ത ഒരു 90 ദിലസത്തേക്ക് കൂടി തങ്ങാനുളള അനുമതി തേടാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയെടുക്കാനുളള ചെലവും മറ്റ് വിശദാംശങ്ങളും വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷ