ദുബായ്: സമഗ്ര വികസനം ലക്ഷ്യമിട്ട് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. വാണിജ്യ-വ്യാപാര ഇടപാട് 1.4 ലക്ഷം കോടി ദിർഹത്തിൽ നിന്ന് രണ്ട് ലക്ഷം കോടിയാക്കാനുള്ള പദ്ധതിക്ക് ദുബായ് കൗൺസിൽ അംഗീകാരം നല്‍കി. ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളവും തുറമുഖവും ദുബായില്‍ യാഥാർഥ്യമാക്കും.
ശാസ്ത്ര-സാങ്കേതിക വിദ്യ, വിദ്യാഭ്യാസ മേഖലകൾ,ആരോഗ്യ മേഘലകള്‍, പുതിയ സ്റ്റാര്‍ട്ടപ്പ് എന്നിവയുടെ രാജ്യാന്തര ആസ്ഥാനമായി ദുബായിയെ മാറ്റുകയാണ് ലക്ഷ്യം. 200 നഗരങ്ങളിലേക്കു കൂടി ദുബായിൽ നിന്ന് വിമാന, കപ്പൽ സർവീസുകൾ ആരംഭിക്കും. നിലവില്‍ 400 നഗരങ്ങളിലേക്കാണ് സർവീസുകളുളളത്. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയെ, ദുബായ് ചേംബർ ഓഫ് വേൾഡ് ട്രേഡ്, ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കോണമി എന്നിങ്ങനെ മൂന്ന് ചേംബറുകളായി മാറ്റും.
ദുബായിലെ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ തൊഴിൽ കരാർ മൂന്ന് വര്‍ഷത്തേക്ക് നല്‍കും. എല്ലാ ആനുകൂല്യങ്ങളോടും കൂടിയ കരാര്‍ ആണ് ഇവര്‍ക്ക് ലഭിക്കുക. ഭാവിയിലെ ദുബായ് എങ്ങനെയാകണമെന്നതുസംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുളള വികസനമാണ് ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.