ദുബായ്: ദുബായ് മെയ്ദാന്‍ റേസ് കോഴ്സില്‍ ഇന്നലെ നടന്ന കുതിരയോട്ട മത്സരത്തില്‍ യുഎസ്എയുടെ മിസ്റ്റിക് ഗൈഡ് ഒന്നാം സ്ഥാനം സ്വന്തമാക്കി. അന്തരിച്ച ദുബായ് ഉപഭരണാധികാരിയും യുഎഇ ധനകാര്യമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിനെ അനുസ്മരിച്ചുകൊണ്ടാണ് 25 -മത് വേള്‍ഡ് കപ്പിലെ മത്സരങ്ങൾക്ക് തുടക്കമായത്.
എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് കുതിരയോട്ടമത്സരം നടക്കുക. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തില്‍ മത്സരം റദ്ദാക്കിയിരുന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശയമാണ് ദുബായ് വേള്‍ഡ് കപ്പ്.
ലോകത്തിലെ തന്നെ മികച്ച പന്തയ കുതിരകള്‍ മാറ്റുരയ്ക്കുന്ന വലിയ തുക സമ്മാനമായി നല്കുന്ന കുതിരയോട്ട മത്സരമാണ് ദുബായ് വേള്‍ഡ് കപ്പ്. ജപ്പാന്റെ ചുവ്വ വിസാർഡ് രണ്ടാംസ്ഥാനത്തെത്തി. യു.എസ്.എ.യുടെ മാഗ്നി കോർസ് മൂന്നാം സ്ഥാനവും, അയർലൻഡിന്റെ ഹൈപ്പോതെറ്റിക്കൽ നാലാം സ്ഥാനവും സ്വന്തമാക്കി.
11 രാജ്യങ്ങളിൽനിന്ന് 117 കുതിരകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആദ്യസ്ഥാനത്തെത്തിയ മിസ്റ്റിക് ഗൈഡ് 12 മില്ല്യണ്‍ ഡോളറാണ് സ്വന്തമാക്കിയത്. മൈക്കിൾ സ്റ്റിഡാം ആണ് ലൂയിസ് സെയ്‌സ് ഓടിച്ച മിസ്റ്റിക് ഗൈഡിന്റെ പരിശീലകൻ. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.