സൗജന്യ ലാപ്ടോപ്പ്, 15 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്; രാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

സൗജന്യ ലാപ്ടോപ്പ്, 15 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്; രാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാനില്‍ തുടര്‍ഭരണം ലക്ഷ്യമിട്ട് ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ജനങ്ങള്‍ക്കായി അഞ്ച് ഉറപ്പുകളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഇലക്ഷന്‍ വാര്‍ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള്‍ അടക്കമാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തത്. ബിജെപിയെ ഇത്തവണയും പ്രതിരോധിച്ച് വീണ്ടും അധികാരം എന്ന ലക്ഷ്യം മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.

സര്‍ക്കാര്‍ കോളജുകളില്‍ പഠിക്കുന്ന ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുമെന്നാണ് അശോക് ഗെലോട്ട് പ്രഖ്യാപിച്ചത്. ഇതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നേടിയെടുക്കാനുള്ള അവസരമുണ്ടാക്കുമെന്നും കോണ്‍ഗ്രസ് പുറത്തുവിട്ട പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.

കൂടാതെ പഴയ പെന്‍ഷന്‍ പദ്ധതി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു നിയമ ചട്ടക്കൂട് നടപ്പിലാക്കും. ചാണക സംഭരണത്തിന് കിലോയ്ക്ക് രണ്ട് രൂപ നിരക്ക് ഉറപ്പാക്കും. അടിയന്തര സാഹചര്യത്തില്‍ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ചിരഞ്ജീവി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും എന്നിങ്ങനെയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ഉറപ്പുകള്‍.

കഴിഞ്ഞ കോണ്‍ഗ്രസ് കാലത്തെ ഭരണ നേട്ടങ്ങള്‍ അശോക് ഗെലോട്ട് എടുത്ത് പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് സമയബന്ധിതമായി നടപ്പാക്കിയെന്നും ഗെലോട്ട് വ്യക്തമാക്കി. ഏഴ് ദിവസങ്ങള്‍ കൊണ്ട് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. അത് അതുപോലെ തന്നെ നടപ്പാക്കിയെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.