ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ യുഎഇ ഉള്‍പ്പടെയുളള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുളള പണമൊഴുക്കില്‍ വർദ്ധന. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ രൂപ യുഎസ് ഡോളറുമായി 75.4 എന്ന നിരക്കിലേക്ക് എത്തിയത്. ഒൻപത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. ഏകദേശം 4.2 ശതമാനമാണ് കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ ഇടിവ്.
കോവിഡ് സാഹചര്യവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഗവൺമെന്റ് സെക്യൂരിറ്റീസ് അക്വിസിഷൻ പ്രോഗ്രാമും ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യത്തിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം നിലവിലെ രീതിയില്‍ തുടർന്നുപോവുകയാണെങ്കില്‍ വീണ്ടും വിനിമയമൂല്യത്തില്‍ ഇടിവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞിട്ടുണ്ട്. ഒരു ദിർഹത്തിന് 20 രൂപ 53 പൈസവരെയാണ് രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം. അതേസമയം നാട്ടിലേക്ക് പണമയക്കുമ്പോള്‍ പണമിടപാട് സ്ഥാപനങ്ങള്‍ 20 രൂപ 40 പൈസയോളം നല്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ പല പണമിടപാട് സ്ഥാപനങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. റമദാനും വിഷുവും എത്തിയതോടെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടി. വരും ദിവസങ്ങളില്‍ ഇനിയും രൂപയുടെ മൂല്യം ഇടിഞ്ഞേക്കുമെന്നാണ് സൂചന.