അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ വാക്സിനെടുക്കാത്ത താമസക്കാർ വിവിധ സേവനകേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നതടക്കമുളള കാര്യങ്ങള്‍ യുഎഇ പരിഗണിച്ചേക്കും. വാക്സിനെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവർ യഥാർത്ഥത്തില്‍ അവർക്കും കുടുംബത്തിനും സമൂഹത്തിനുതന്നെയും കോവിഡ് ഭീഷണി ഉയർത്തുകയാണെന്നും നാഷണല്‍ എമർജന്‍സി ക്രൈസിസ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്‍റ് അതോറിറ്റി വക്താവ് സൈഫ് അല്‍ ദഹേരി പറഞ്ഞു.
വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ പ്രതിരോധശേഷി നേടുകയാണ്. കോവിഡിന്‍റെ പുതിയ വകഭേദങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന ഇക്കാലത്ത് അതൊരു ചെറിയകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാക്സിനെടുത്തതിന് ശേഷവും കോവിഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കില്‍ പോലും അത് സാരമായി ബാധിക്കുന്നില്ല. മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് വന്നാലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ 93 ശതമാനവും ഐസിയുവില്‍ പ്രവേശിക്കുന്നതില്‍ 95 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.