ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തി ഹരിയാന സര്‍ക്കാര്‍. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ അതിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി സിംഘു അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാൽ അവശ്യ സര്‍വിസുകള്‍ക്ക് തടസം നേരിടുന്നുവെന്ന് വ്യക്തമാക്കിയായിരുന്നു കൂടിക്കാഴ്ച.
ചര്‍ച്ചയെ തുടര്‍ന്ന് സിംഘു അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ എടുത്തുമാറ്റി ദേശീയപാതയുടെ ഒരു ഭാഗം ഒഴിച്ചുനല്‍കിയതായി കിസാന്‍ സംയുക്ത മോര്‍ച്ച അറിയിച്ചു. ഓക്സിജന്‍ വാഹനങ്ങള്‍ക്കും ആംബുലന്‍സ്, മറ്റു അവശ്യസര്‍വിസുകള്‍ക്കും അതുവഴി ഗതാഗതം അനുവദിക്കും.
അതേസമയം ഡല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ഗുരുതര രോഗികള്‍ക്കുള്ള ഓക്സിജന്‍ വിതരണം തടസപ്പെടുത്തുന്നതായി ബി.ജെ.പി ആരോപിച്ചിരുന്നു. എന്നാൽ തങ്ങള്‍ പ്രധാനപാതകള്‍ ഒഴിഞ്ഞതാണെന്നും ബാരിക്കേഡുകള്‍ ഒഴിവാക്കി തുറന്ന ഗതാഗതം സാധ്യമാക്കാത്തതിന് സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ടി വരുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച കൂട്ടിച്ചേര്‍ത്തു
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020 നവംബറിലാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അതിര്‍ത്തിയില്‍ സമരം തുടരുന്നത്. നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. അതെസമയം സാധ്യമായ രീതിയില്‍ മഹാമാരിക്കെതിരെ പോരാടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് കര്‍ഷകര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.