അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന് പിന്നാലെ വാക്സിന്റെ പേരിൽ തട്ടിപ്പ്. ഗുജറാത്തില്‍ കോവിഡ് വാക്സിനെന്ന വ്യാജേന കുപ്പിയില്‍ വെള്ളം നിറച്ച് വില്‍പന. കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകുപ്പിയിലാണ് വെള്ളം നിറച്ചാണ് വന്‍വിലയ്ക്ക് വില്‍പന നടത്തുന്നത്. ഗുജറാത്തിലെ യോഗിചൗക്കിലാണ് സംഭവം.
ദിവ്യേഷ് പട്ടേല്‍ എന്നു പേരുള്ളയാളാണ് കോവിഡ് രോഗികള്‍ക്കു നല്‍കുന്ന ഇഞ്ചക്ഷന് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നുകുപ്പിയില്‍ വെള്ളം നിറച്ചു വില്‍പന നടത്തിയത്. ഓരോ കുപ്പിക്കും 7,000 രൂപയാണ് ഇയാള്‍ ഈടാക്കുന്നത്.
പ്രതിയെ നാട്ടുകാര്‍ പിടികൂടി സാര്‍ത്ഥന പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിട്ടുണ്ട്.
മന്ത്രാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ക്ക് ഇഞ്ചക്ഷനായി ബന്ധുവായ ജിഗ്‌നേഷിന് റെംഡെസിവര്‍ വയല്‍ ഒന്നിന് 7000 രൂപയ്‌ക്കാണ് ആറ് റെംഡെസിവര്‍ വയല്‍ ദിവ്യേഷ് പട്ടേല്‍ വിറ്റത്. പൊലീസ് നിര്‍ദ്ദേശമനുസരിച്ച് ജിഗ്‌നേഷ് കൂടുതല്‍ റെംഡെസിവറിനായി ദിവ്യേഷ് പട്ടേലിനെ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.