ലാഹോര്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ സംഘടനയായ എധി വെല്‍ഫെയര്‍ ട്രസ്റ്റ് ആണ് 50 ആംബുലന്‍സുകളും മറ്റ് സഹായങ്ങളും നല്‍കാമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ട്രസ്റ്റ് മേധാവി ഫൈസല്‍ എധി ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് വ്യക്തമായി അറിയുന്നുണ്ടെന്നും സംഘടന പറഞ്ഞു.
'കോവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണമായ ആഘാതത്തെ തുടര്‍ന്ന് നിങ്ങളുടെ രാജ്യത്ത് നിരവധി ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ വളരെയധികം ദുഃഖം തോന്നി.' കത്തില്‍ പറഞ്ഞു.
അതേസമയം ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കി സഹായിക്കണമെന്ന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങള്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.
ആംബുലന്‍സിനൊപ്പം മെഡിക്കൽ ടെക്നീഷ്യന്‍സ്, ഡ്രൈവര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുള്‍പെടുന്ന ഒരു സംഘത്തെയും ഇന്ത്യയിലേക്ക് അയക്കാമെന്ന് കത്തില്‍ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ജനങ്ങളെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കാമെന്നും ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു.