ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാവിലക്ക് പ്രാബല്യത്തിലായി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള യാത്രാവിലക്ക് പ്രാബല്യത്തിലായി

ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഏ‍ർപ്പെടുത്തിയ താല്‍ക്കാലിക യാത്രാവിലക്ക് ഇന്നലെ അർദ്ധരാത്രി മുതല്‍ പ്രാബല്യത്തിലായി.10 ദിവസത്തെ യാത്രാവിലക്കാണ് നിലവില്‍ യുഎഇ പ്രഖ്യാപിച്ചിട്ടുളളതെങ്കിലും വിലക്ക് നീളാനുളള സാധ്യതയും വിരളമല്ല.

ഇന്ത്യയിലെ കോവിഡ് വ്യാപനം വിലയിരുത്തിയാകും തീരുമാനമുണ്ടാവുക. വിലക്ക് നിലവില്‍ വരുന്നതിന് തൊട്ടുമുന്‍പുവരെ വിവിധ വിമാനകമ്പനികള്‍ സർവ്വീസ് നടത്തി. വിലക്ക് മറികടക്കാന്‍ നേരത്തെ സർവ്വീസ് നടത്തിയ വിമാനകമ്പനികളുമുണ്ട്. പലരും നല്ല തുകമുടക്കിയാണ് ടിക്കറ്റെടുത്തത്. ജോലിനഷ്ടപ്പെടുമെന്ന ആശങ്കയുളളവരും വിസാകാലാവധി തീരാറായവരുമൊക്കെയാണ് തിരിച്ചെത്തിയത്.


അതേസമയം യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സർവ്വീസുകളുണ്ട്. സ്വദേശി പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, സ്വകാര്യ വിമാനങ്ങളിലെത്തുന്ന വ്യവസായികൾ, യുഎഇയുടെ ഗോൾഡ് വീസയുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് വരുന്നതിന് തടസമില്ല. പക്ഷെ ഇവർ യുഎഇയിലെത്തിയാല്‍ വിമാനത്താവളങ്ങളില്‍ പിസിആർ ടെസ്റ്റ് നടത്തണം. കൂടാതെ നാല്, എട്ട് ദിവസങ്ങളിലും പിസിആർ ടെസ്റ്റെടുത്ത് നെഗറ്റീവെന്ന് ഉറപ്പിക്കണം.

അതിനിടെ കുവൈറ്റും ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി. ഇതുവരെ ആരോഗ്യ പ്രവർത്തകർ, ഗാർഹിക തൊഴിലാളികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് ഇളവുണ്ടായിരുന്നുവെങ്കിലും കോവിഡ് കേസുകള്‍ അധികമായി തുടരുന്ന പശ്ചാത്തലത്തില്‍ പൂർണ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.