കോവിഡിനെതിരായ പോരാട്ടം; ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബ്രിട്ടൻ

കോവിഡിനെതിരായ പോരാട്ടം; ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ബ്രിട്ടൻ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ബ്രിട്ടൻ. 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.

'കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു' യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ചൊവ്വാഴ്ച ഇന്ത്യയിലെത്തും.
ആരോഗ്യ, സാമൂഹിക പാരിപാലന വകുപ്പ് എന്‍എച്ച്‌എസുമായും യുകെയിലെ വിതരണക്കാരും നിര്‍മ്മാതക്കളുമായും ചേര്‍ന്ന് ഇന്ത്യയിലേക്ക് അയക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

അതേസമയം കൂടുതല്‍ കയറ്റുമതി ഈ ആഴ്ച അവസാനം നടക്കുമെന്നും അറിയിച്ചു. 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്റിലേറ്റര്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ഒന്‍പത് എയര്‍ലൈന്‍ കണ്ടെയ്‌നര്‍ ലോഡ് സപ്ലൈകള്‍ ഈ ആഴ്ച രാജ്യത്തേക്ക് അയക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.