വീടിനുള്ളിലും മാസ്ക് ധരിക്കേണ്ട സാഹചര്യം; ജാഗ്രതയില്‍ വീഴ്ചപാടില്ലെന്ന് കേന്ദ്രം

വീടിനുള്ളിലും മാസ്ക് ധരിക്കേണ്ട സാഹചര്യം; ജാഗ്രതയില്‍ വീഴ്ചപാടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എല്ലാവരും വീടിനുള്ളിലും മാസ്ക് ധരിക്കാന്‍ തുടങ്ങേണ്ട സമയമാണിതെന്ന് കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പ്. എന്നാൽ രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍, നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍, ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ എന്നിവര്‍ സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

രോഗലക്ഷണം കാണുന്ന ഉടന്‍തന്നെ രോഗിയെ ഐസൊലേഷനിലാക്കണമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ.
രണ്‍ദീപ് ഗുലേരിയ പറഞ്ഞു. പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ കാത്തിരിക്കരുത്. ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റില്‍ നെഗറ്റീവ് രേഖപ്പെടുത്തിയാലും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് ബാധയുണ്ടെന്ന് കരുതി നടപടികള്‍ സ്വീകരിക്കണം.

അതേസമയം ശാസ്ത്രീയ പഠനപ്രകാരം ശാരീരികാകലം പാലിക്കാത്ത ഒരാള്‍ 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പരത്താന്‍ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാല്‍ ഇത് 15 ആയി കുറയ്ക്കാനാവും. 75 ശതമാനം കുറയ്ക്കാന്‍ കഴിഞ്ഞാല്‍ ഇതേ കാലയളവില്‍ ഒരു വ്യക്തിക്ക് 2.5 ആളുകളിലേക്ക് മാത്രമേ രോഗം പടര്‍ത്താന്‍ കഴിയൂ എന്ന് ലവ് അഗര്‍വാള്‍ വിശദീകരിച്ചു.

കോവിഡ് രണ്ടാം വ്യാപനത്തിനെതിരേയുള്ള പോരാട്ടത്തില്‍ മെഡിക്കല്‍ ഓക്സിജന്റെയും റെംഡെസിവിര്‍ ഉള്‍പ്പടെയുള്ള മരുന്നുകളുടെയും യുക്തമായ ഉപയോഗമാണ് പ്രധാനം. ഗുരുതര രോഗികള്‍ക്ക് റെംഡിസിവിര്‍ പര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മറ്റ് മരുന്നുകളും ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.