രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെന്ന വിവരം മറച്ചുവച്ചു; മഹാരാഷ്ട്രയില്‍ ജയില്‍ സൂപ്രണ്ടിനെ പുറത്താക്കി

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെന്ന വിവരം മറച്ചുവച്ചു; മഹാരാഷ്ട്രയില്‍ ജയില്‍ സൂപ്രണ്ടിനെ പുറത്താക്കി

മുംബൈ: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ലെന്ന ചട്ടം ലംഘിച്ചതിനും ഇക്കാര്യം മറച്ചുവച്ചതിനും പുണെ ജയില്‍ സൂപ്രണ്ട് സ്വാതി ജോഗ്ദന്തിനെ സര്‍വീസില്‍നിന്നു സര്‍ക്കാര്‍ പുറത്താക്കി.

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന് 2005 മുതല്‍ മഹാരാഷ്ട്ര സിവില്‍ സര്‍വീസസ് നിയമത്തില്‍ വ്യവസ്ഥയുണ്ട്. തനിക്ക് രണ്ടു പെണ്‍ മക്കളുണ്ടെന്ന് ജോലിയില്‍ ചേരുമ്പോള്‍ സ്വാതി അറിയിച്ചിരുന്നു. 2007ല്‍ മൂന്നാമത്തെ കുട്ടി ജനിച്ചെങ്കിലും ഇക്കാര്യം മറച്ചുവച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

2012 ലാണ് സ്വാതി ജയില്‍ സൂപ്രണ്ടായി സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കു കയറിയത്. 2016-ല്‍ പൊതു പ്രവര്‍ത്തകന്റെ രേഖാമൂലമുള്ള പരാതിയിലാണ് സ്വാതിക്കെതിരേ ഉന്നതതല അന്വേഷണം ആരംഭിച്ചത്. ജനസംഖ്യ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ജോലിക്ക് അര്‍ഹരല്ലെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് സ്വാതി അപേക്ഷിച്ചെങ്കിലും ജോലിക്കു ചേരുമ്പോള്‍ കുട്ടികളുടെ എണ്ണം മറച്ചുവച്ചെന്ന കാരണത്താല്‍ പുറത്താക്കണമെന്ന് ഡപ്യൂട്ടി സെക്രട്ടറി ഉത്തരവിടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.