പ്രസിഡന്റ് കൊല്ലപ്പെട്ടതിനു പിന്നാലെ ഛാഡില്‍ ജനകീയ പ്രക്ഷോഭം: അഞ്ചു മരണം

പ്രസിഡന്റ് കൊല്ലപ്പെട്ടതിനു പിന്നാലെ ഛാഡില്‍ ജനകീയ പ്രക്ഷോഭം: അഞ്ചു മരണം

എന്‍ ജമീന: തെരഞ്ഞെടുപ്പില്‍ വിജയിച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് കൊല്ലപ്പെട്ടതിനു പിന്നാലെ ഛാഡില്‍ പട്ടാളഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ അഞ്ചു മരണം. 36 പേര്‍ക്ക് പരുക്കേറ്റു. 12 പേരെ അറസ്റ്റ് ചെയ്തു. അതേസമയം പ്രക്ഷോഭത്തില്‍ ഒന്‍പതു പേര്‍ മരിച്ചതായി സന്നദ്ധ സംഘടന റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ആഫ്രിക്കന്‍ രാജ്യമായ ഛാഡിന്റെ പ്രസിഡന്റ് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടര്‍ന്ന് പട്ടാളം ഭരണം ഏറ്റെടുത്തിരുന്നു. ഡെബിയുടെ മകന്‍ മഹമ്മദ് ഇഡ്രിസിനെ താല്‍ക്കാലിക പ്രസിഡന്റായി നിയമിച്ചിരുന്നു. മുപ്പത് വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിനൊടുവില്‍ പട്ടാളം പിടിമുറുക്കിയതോടെയാണ് ജനം തെരുവിലിറങ്ങിയത്.

പ്രതിഷേധങ്ങള്‍ വിലക്കിയിട്ടും പ്രതിപക്ഷ സഖ്യം പ്രകടനത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഛാഡിലെ തലസ്ഥാനത്ത് തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. രാജ്യഭരണം ജനാധിപത്യത്തിലേക്ക് മാറണം എന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. തലസ്ഥാനത്ത് പതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ഛാഡിലെ പ്രതിപക്ഷ കക്ഷികള്‍ എല്ലാം തന്നെ മുന്നണിയായി പ്രക്ഷോഭ രംഗത്തുണ്ട്. ഇതിനകം തന്നെ പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ളവരെയും മാധ്യമപ്രവര്‍ത്തകരെയും സര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഛാഡിലെ സംഭവവികാസങ്ങളെ അപലപിച്ച് ഫ്രാന്‍സും കോങ്കോയും രംഗത്ത് എത്തി. പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 18 മാസത്തിനുള്ളില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തി രാജ്യത്തിന്റെ ഭരണം ജനാധിപത്യ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.