ന്യൂഡൽഹി∙ 18നും 45നും ഇടയിലുള്ളവർക്ക് കോവിഡ് വാക്സിനേഷന് റജിസ്റ്റർ ചെയ്യാനായി തുറന്നു കൊടുത്ത കോവിൻ പോർട്ടലിൽ ആദ്യ മൂന്നു മണിക്കൂറിൽ റജിസ്റ്റർ ചെയ്തത് 80 ലക്ഷം പേർ. റജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ ഉണ്ടായ സർവർ തകരാറിനു ശേഷം ഒരു മിനിറ്റിൽ ഏകദേശം 27 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്യുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയാണ് വാക്സിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചത്. ആദ്യ മണിക്കൂറിൽ സർവർ തകരാറിലായിരുന്നു. ഈ പ്രശ്നം ഉന്നയിച്ച് ട്വിറ്ററിലൂടെ നിരവധി പേർ രംഗത്തുവന്നിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചതായി ആരോഗ്യ സേതു ട്വീറ്റ് ചെയ്തു.
അതേസമയം സ്ലോട്ടുകൾ ലഭിക്കുന്നത് സംസ്ഥാന സർക്കാരിനെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ സ്ലോട്ടുകൾ ലഭ്യമായില്ലെങ്കിൽ വീണ്ടും ക്ഷമയോടെ ശ്രമിക്കണമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. മേയ് ഒന്നു മുതലാണ് 18 വയസിനു മുകളിലുള്ളവരുടെ വാക്സിനേഷൻ ആരംഭിക്കുക.