കല്യാണ്‍: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടതിനെ തുടര്‍ന്ന് പൊലീസിനെ വളര്‍ത്തുനായയെ വിട്ട് കടിപ്പിച്ച് പെറ്റ് ഷോപ്പ് ഉടമയും തൊഴിലാളികളും. മഹാരാഷ്ട്രയിലെ കല്യാണ്‍ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ഫ്യൂ സമയം തുടങ്ങിയിട്ടും ഷോപ്പ് അടക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നാല് പൊലീസുകാരും നാല് മുനിസിപ്പില്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സ്‌ക്വാഡ് കടയില്‍ പരിശോധനക്ക് കയറിയത്.
കടയുടമ സത്യനാരായണഗുപ്ത(43) യും ആനന്ദ്, ആദിത്യ എന്നീ രണ്ട് ജീവനക്കാരുമുള്‍പെടെ മൂന്ന് പേരുണ്ടെങ്കിലും ഇവര്‍ ആരും തന്നെ മാസ്‌ക് ധരിച്ചിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥര്‍ ഗുപ്തയെ ശകാരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പിഴ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വളര്‍ത്തുനായ്ക്കളെ കൊണ്ട് പൊലീസുദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചത്. അതിലൊരു നായ പൊലീസ് ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കടയുടമയെയും സഹായികളിലൊരാളായ ആനന്ദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യ ഒളിവിലാണ്.
കഴിഞ്ഞ ദിവസം 66,358 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 895 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോർട്ട് ചെയ്തിരുന്നതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പെടുത്തിയിരിക്കുന്നത്.