ഫ്‌ളോറിഡയില്‍ നാലു പേര്‍ സഞ്ചരിച്ച അഗ്‌നിശമന സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

ഫ്‌ളോറിഡയില്‍ നാലു പേര്‍ സഞ്ചരിച്ച അഗ്‌നിശമന സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

വാഷിങ്ടണ്‍: യു.എസിലെ സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ നാലു പേര്‍ സഞ്ചരിച്ച അഗ്‌നിശമന സേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഇന്നലെ വൈകിട്ട് നാലു മണിയോടെ പരിശീലന പറക്കലിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ലീസ്ബര്‍ഗ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചതുപ്പുനിലത്തിലേക്കാണ് ഹെലികോപ്റ്റര്‍ വീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തകര്‍ന്നു വീണയുടന്‍ ഹെലികോപ്റ്ററിനു തീപിടിച്ചു. ഉയരത്തില്‍ ആളിക്കത്തിയ തീ ഏറെ നേരത്തെ പരിശ്രമത്തിനുശേഷം നിയന്ത്രണവിധേയമാക്കി.

അപകടത്തില്‍ ഒരു മൃതദേഹം മാത്രമാണ് കണ്ടെത്താനായതെന്ന് ലീസ്ബര്‍ഗ് ഫയര്‍ റെസ്‌ക്യൂ അറിയിച്ചു. വീഴ്ച്ചയില്‍ ഹെലികോപ്റ്റര്‍ പൂര്‍ണമായും തകര്‍ന്നതായി അധികൃതര്‍ വ്യക്തമാക്കി. അപകടം നടന്ന് മണിക്കൂറുകള്‍ക്കുശേഷവും ഹെലികോപ്റ്ററിലുണ്ടായിരുന്ന ബാക്കിയുള്ളവരെ കണ്ടെത്താനായിട്ടില്ലെന്നു ലീസ്ബര്‍ഗ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണു നിഗമനം. സംഭവത്തില്‍ എഫ്.എ.എയും ദേശീയ ഗതാഗത സുരക്ഷ ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.