യു.എസിലേക്കു മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച ഗര്‍ഭിണി 18 അടി ഉയരത്തില്‍ കുടുങ്ങി; വൈറലായി താഴെയിറക്കുന്ന വീഡിയോ

യു.എസിലേക്കു മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച ഗര്‍ഭിണി 18 അടി ഉയരത്തില്‍ കുടുങ്ങി; വൈറലായി താഴെയിറക്കുന്ന വീഡിയോ

വാഷിംഗ്ടണ്‍: യു.എസിലേക്കു മെക്സിക്കന്‍ അതിര്‍ത്തിയില്‍നിന്നു നിയമവിരുദ്ധമായി മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച ഗര്‍ഭിണി 18 അടി ഉയരത്തില്‍ കുടുങ്ങി. ഹോണ്ടുറാസില്‍ നിന്നുള്ള ഇരുപത്തിമൂന്നു വയസുകാരിയാണ് സാഹസികതയ്ക്കു മുതിര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. എല്‍ പാസോയ്ക്കും സിയുഡാഡ് ജൂവാരസിനും മധ്യേയുള്ള മതിലിലാണ് ഇവര്‍ കയറിയത്. പതിനെട്ടടി എത്തിയപ്പോള്‍ കയറാനും താഴേക്ക് ഇറങ്ങാനും പറ്റാത്ത നിലയിലായി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി നിലത്തിറക്കുകയായിരുന്നു.


യുവതിയെ ഉടന്‍തന്നെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചെന്ന് അമേരിക്കന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്സ് (സി.ബി.പി.) അറിയിച്ചു. പരിശോധനയ്ക്കു ശേഷം അതേദിവസം തന്നെ 42-ാം ചട്ടപ്രകാരം ഇവരെ തിരികെ മെക്സിക്കോയിലേക്കു തിരിച്ചയച്ചു.

ആരോഗ്യപ്രശ്നമുള്ളവര്‍ രാജ്യത്തു പ്രവേശിക്കുന്നതു വിലക്കുന്ന പൊതുജനാരോഗ്യ ചട്ടമാണ് 42. രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മതിലില്‍നിന്ന് ഇറങ്ങാന്‍ യുവതിയെ സഹായിക്കുന്ന ദൃശ്യങ്ങളും ഇതില്‍ കാണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.