ആൽബെർട്ട: കാനഡയില്‍ തടാകത്തില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാസർകോട് സ്വദേശി ഉവൈസ് മുങ്ങി മരിച്ചു. ആൽബെർട്ട പ്രോവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലേക്കിൽ സുഹൃത്തുക്കളോടൊപ്പം ബോട്ടിങ്ങിനിറങ്ങിയപ്പോളാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.
കെഎംസിസി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹത്തിലെ എല്ലാ പൊതുവായ കാര്യങ്ങൾക്കും മുൻപന്തിയിൽ ചുറു ചുറുക്കോടെയാണ് ഉവൈസ് പ്രവർത്തിച്ചിരുന്നത്.
തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും മറ്റു സുഹൃത്തുക്കൾക്കും സാധിച്ചെങ്കിലും അതിനിടയിൽ ഉവൈസ് വെള്ളത്തിൽ മുങ്ങി പോവുകയായിരുന്നു. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുക്കയും ഞായറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു. ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മെന്റ് പൊലീസിന്റെ എയർ സർവീസുകളും സേർച്ച് ആൻഡ് റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞായറാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
എന്നാൽ ഉവൈസിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഇത് വരെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.