ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ പൂർണമായി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കി ബ്രിട്ടന്‍. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ആളുകളും വാക്സിന്‍ സ്വീകരിച്ചതിനാലാണ് ഇളവ് നല്‍കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഇപ്പോള്‍ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ ഒരിക്കലും നല്‍കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് നിയന്ത്രങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്ന ഇന്ന് രാജ്യത്ത് ഫ്രീഡം ഡേയായി പ്രഖ്യാപിച്ചു. പൊതുചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ട്. ഇനിമുതല്‍ മാസ്‌ക് നിര്‍ബന്ധമില്ല. നൈറ്റ് ക്ലബുകള്‍ക്കും ഇന്‍ഡോര്‍ ക്ലബുകള്‍ക്കുമൊക്കെ തുറന്നുപ്രവര്‍ത്തിക്കാം. സാമൂഹിക അകലമോ പരിമിതമായ ആളുകളോ ആവശ്യമില്ല.
എന്നാൽ ആരോഗ്യപ്രവര്‍ത്തകരും, പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ദിവസേന 50,000നു മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇളവുകള്‍ അനുവദിക്കുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിമര്‍ശനം. എന്നാല്‍ രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.