പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യക്ക് യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും; ഭീകരവാദം ഗുരുതര വെല്ലുവിളിയെന്ന് മോഡി

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്‌സ് ഉച്ചകോടി; ഇന്ത്യക്ക് യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും; ഭീകരവാദം ഗുരുതര വെല്ലുവിളിയെന്ന് മോഡി

ബ്രസീലിയ: 17-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ബ്രസീലിൽ തുടക്കം. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രിക്സ് അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കി. അതിർത്തി കടന്നുള്ള ഭീകരവാദത്തെയും ഭീകരർക്ക് സുരക്ഷിത താവളങ്ങളൊരുക്കുന്നതിനെയും എതിർക്കുമെന്നാണ് പ്രഖ്യാപനം. ഇറാനിലെ ഇസ്രയേൽ-അമേരിക്ക ആക്രമണങ്ങളെയും ബ്രിക്സ് ഉച്ചകോടി അപലപിച്ചു. ഗാസയിലെ ഇസ്രയേൽ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ ഭീകരതയ്ക്കെതിരെ ആഞ്ഞടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡി സംസാരിച്ചത്. മാനവരാശിക്കെതിരായ ആക്രമണമാണ് പഹൽഗാമിലുണ്ടായത്. ഇന്ത്യക്കൊപ്പം നിന്ന എല്ലാ രാജ്യങ്ങൾക്കും മോഡി നന്ദി അറിയിച്ചു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിൽ പാകിസ്ഥാനെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു.

ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നായിരുന്നു മോഡിയുടെ വിമർശനം. ഭീകരരെ പിന്തുണയ്ക്കുന്നവരെയും ഭീകരവാദത്തിൻ്റെ ഇരയെയും ഒരുപോലെ കാണരുത്. എവിടെയാണ് ഭീകരാക്രമണം നടന്നതെന്നത് നോക്കി നയം സ്വീകരിക്കുന്നത് മാനവരാശിക്കാകെ എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ യുദ്ധങ്ങൾക്കെതിരെന്നും മോഡി വ്യക്തമാക്കി. ഗാസയിലെ മാനുഷിക സ്ഥിതി ആശങ്കാജനകമാണ്. ഗാസയിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തിനെതിരായ ഇന്ത്യൻ നിലപാടിന് പിന്തുണ അറിയിച്ചാണ് ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ഭീകരവാദത്തിനെതിരായ നിലപാടിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തെയു ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നതിനെയും എതിർക്കുമെന്നാണ് ബ്രിക്സിൻ്റെ പ്രഖ്യാപനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.