ദുബായ് ഗ്ലോബല്‍ വില്ലേജ് നാളെ തുറക്കും. അടുത്തവർഷം ഏപ്രില്‍ 18 വരെയായിരിക്കും ഗ്ലോബല്‍ വില്ലേജ് പ്രവർത്തിക്കുക. ഏകദേശം 75 ലക്ഷത്തോളം സന്ദർശകർ ഇക്കാലയളവില്‍ ആഗോളഗ്രാമം സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്ലോബല്‍ വില്ലേജിന്‍റെ സില്‍വർ ജൂബിലി വർഷമാണ് ഇത്തവണ. കോവിഡ് സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ഗ്ലോബല്‍ വില്ലേജ് സന്ദർശകരെ സ്വീകരിക്കുന്നത്. ഇന്ത്യയുള്‍പ്പടെ 26 രാജ്യങ്ങളുടേയും മൂന്ന് ഭൂഖണ്ഡങ്ങളുടെയും പവലിയനുകളാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
റാഷിദിയ, മാള്‍ ഓഫ് ദ മെട്രോ എന്നീ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് വൈകീട്ട് 3.35 മുതല്‍ രാത്രി 11.15 വരെ ഓരോ അരമണിക്കൂറിലും ബസ് സർവ്വീസുണ്ട്. കഴിഞ്ഞ സീസണിലേതിന് സമാനമായി 15 ദിർഹമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിൽ താഴെയുള്ളവർക്കും 65 വയസ്സിന് മുകളിലുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമായിരിക്കും ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാല് മുതൽ രാത്രി 12 വരെ പ്രവേശനം അനുവദിക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകീട്ട് നാലുമുതല്‍ രാത്രി ഒരു മണിവരെയാണ് സമയം. ശനിയാഴ്ച ഉച്ചക്ക് 2 മണിമുതല്‍ രാത്രി 11 മണിവരെയും ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകള്‍ ആസ്വദിക്കാം.