പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും; അമേരിക്കന്‍ എയര്‍ലൈന്‍സ് റദ്ദാക്കിയത് 800 വിമാനങ്ങള്‍

പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും; അമേരിക്കന്‍ എയര്‍ലൈന്‍സ് റദ്ദാക്കിയത് 800 വിമാനങ്ങള്‍

ഡാളസ്: അമേരിക്കന്‍ എയര്‍ലൈന്‍സ് 800 വിമാന സര്‍വീസുകള്‍ റദ്ദാക്കി. വെള്ളി, ശനി ദിവസങ്ങളിലാണ് ഇത്രയധികം സര്‍വീസുകള്‍ റദ്ദാക്കിയത്. പ്രതികൂല കാലാവസ്ഥയും ജീവനക്കാരുടെ കുറവും മൂലമാണ് നടപടി. ഞായറാഴ്ച നാനൂറോളം വിമാനസര്‍വീസുകള്‍ കൂടി റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റ് അടക്കമുള്ള പ്രതികൂല കാലാവസ്ഥയും വേണ്ടത്ര ജീവനക്കാരില്ലത്തതുമാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് സിഇഒ ഡേവിഡ് സെയ്മര്‍ അറിയിച്ചു.

വ്യാഴാഴ്ച്ച വീശിയടിച്ച കൊടുങ്കാറ്റ് ഡാളസിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതുകൂടാതെ എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സിന്റെ കുറവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് ജീവനക്കാര്‍ക്ക് ക്ഷാമം നേരിട്ടത്. ഡിസംബര്‍ മാസം അവസാനത്തോടെ 4000 പുതിയ ജീവനക്കാരെ നിയമിക്കാനാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് തീരുമാനിച്ചിരിക്കുന്നത്.

ലോകമെമ്പാടും 50 രാജ്യങ്ങളിലേക്കായി പ്രതിദിനം 6700 സര്‍വീസുകളാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് നടത്തുന്നത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സും കഴിഞ്ഞയാഴ്ച ജീവനക്കാരുടെ ക്ഷാമത്തെ തുടര്‍ന്ന് രണ്ടായിരത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 75 ദശലക്ഷം ഡോളറാണ് നഷ്ടം സംഭവിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.