കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂര്‍ സ്വദേശിനി ശോഭന(56)യാണ് മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ അഞ്ച് പേരാണ് രോഗം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുള്‍പ്പെടെ മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് ശനിയാഴ്ച മരിച്ചിരുന്നു. മലപ്പുറം സ്വദേശിയായ പത്ത് വയസുകാരന് വ്യാഴാഴ്ച അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ദിവസങ്ങള്‍ക്ക് മുന്‍പ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഓമശേരി കണിയമ്പുറം വീട്ടില്‍ അബ്ദുള്‍ സിദ്ദിഖ് - മൈനൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് ആഹിലാണ് മരിച്ചത്. പ്രതിരോധ ശേഷി കുറവായിരുന്ന കുഞ്ഞ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം അഞ്ചായി.
അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. നെയ്‌ഗ്ലേരിയ ഫൗളറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴുണ്ടാകുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം.
ഇതില്‍ 'ബ്രെയിന്‍ ഈറ്റിങ് അമീബിയ' എന്നറിയപ്പെടുന്ന രോഗാണുവാണ് കൂടുതല്‍ അപകടകാരി. ഇത് വേഗത്തില്‍ തലച്ചോറിനെ നശിപ്പിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്.