തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരെ നിയമിക്കാനുള്ള അധികാരം കോടതിയ്ക്കില്ലെന്നും ചാന്‍സിലര്‍ക്കാണെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍. കോടതികള്‍ വി.സിമാരെ നിയമിക്കുന്നത് ശരിയല്ലു. യു.ജി.സി നിയമത്തില്‍ വി.സിമാരെ നിയമിക്കേണ്ടത് ചാന്‍സിലറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുന്‍ ചീഫ് ജസ്റ്റിസും മുന്‍ കേരള ഗവര്‍ണറുമായിരുന്ന വി. സദാശിവത്തിന് വി.ആര്‍ കൃഷ്ണയ്യര്‍ പുരസ്‌കാരം നല്‍കുന്ന വേദിയില്‍ വെച്ചായിരുന്നു വി.സി നിയമനത്തിലെ സുപ്രീം കോടതി നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്.
ഒരേ വിഷയത്തില്‍ സമാനമായ സാഹചര്യങ്ങളില്‍ പോലും കോടതികളോ ന്യായാധിപന്മാരോ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതിലാണ് അത്ഭുതമെന്നും അദേഹം പറഞ്ഞു. ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ താന്‍ എപ്പോഴും ഇതില്‍ അത്ഭുതപ്പെടുന്നു. കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വകലാശാലാ വിഷയങ്ങള്‍ എല്ലായിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ്. ഇതിനിടയില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിധി എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും അദേഹം പറഞ്ഞു. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ വിധി യു.ജി.സിയുടെ അവകാശങ്ങളെയും ഗവര്‍ണറെയും ബഹുമാനിക്കുന്നതായിരുന്നുവെന്ന് അദേഹം പറഞ്ഞു.
സമീപകാലത്ത് സുപ്രീം കോടതിയിലെത്തിയ സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയിലെ വിസി നിയമന വിഷയത്തിലാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. യു.ജി.സി ചട്ടവും കണ്ണൂര്‍ വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയും വി.സി നിയമനത്തിലുള്ള അധികാരം ചാന്‍സിലര്‍ക്കാണെന്നത് വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് പകരം സെര്‍ച്ച് കമ്മിറ്റിയെ വെച്ച് സുപ്രീം കോടതി തന്നെ വി.സിയെ നിയമിക്കുന്നത് ശരിയല്ല. നാളെ ഭരണഘടനാ സ്ഥാപനങ്ങളോട് സുപ്രീംകോടതി ഇങ്ങനെ പെരുമാറുമോ? തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇങ്ങനെ ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങളും ഗവര്‍ണര്‍ ഉന്നയിച്ചു.
വി.സി നിയമനത്തില്‍ സര്‍ക്കാരും ചാന്‍സിലറായ ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം സുപ്രീം കോടതിയിലെത്തിയിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരോടും സമവായത്തിലെത്താന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ സമവായത്തിലെത്താതിരുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി നേരിട്ട് ഇടപെട്ടതിനെയാണ് ഗവര്‍ണര്‍ വിമര്‍ശിച്ചത്.