'മധ്യ കേരളത്തില്‍ തിരിച്ച് വരും'; മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രിക്ക് ജോസ് കെ. മാണിയുടെ ഉറപ്പ്

'മധ്യ കേരളത്തില്‍ തിരിച്ച് വരും'; മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രിക്ക് ജോസ് കെ. മാണിയുടെ ഉറപ്പ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരില്‍ മുന്നണി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേരള കോണ്‍സ് എം ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ ഉറപ്പ്. ഇന്നലെ തിരുവനന്തപുരത്ത് അദേഹം മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുന്നണി മാറ്റ വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്ന് ജോസ് കെ. മാണി മുഖ്യമന്ത്രിയെ അറിയിച്ചു.

ഒരു യുഡിഎഫ് നേതാക്കളുമായും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം അടക്കമുള്ള മധ്യ കേരളത്തില്‍ തിരിച്ച് വരാനാകുമെന്നും ജോസ് കെ. മാണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിടുമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്. അത് ഇടതു പക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. സംഘടനാപരമായി കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.

പാലായിലടക്കം മധ്യകേരളത്തില്‍ തിരിച്ചടിയെന്ന് വിലയിരുത്താനാകില്ലെന്നും വീമ്പടിക്കുന്ന തൊടുപുഴയില്‍ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രമാണെന്നും അദേഹം പറഞ്ഞു. നിലവില്‍ ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്നും എല്‍ഡിഎഫ് യോഗത്തിന് ശേഷം അദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാനാണ് യുഡിഎഫിന്റെ നീക്കം. മാണി വിഭാഗത്തെ മുന്നണിയിലെത്തിച്ചാല്‍ അത് ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍ ജോസ് കെ. മാണി കൂടെയുണ്ടെങ്കില്‍ നൂറ് സീറ്റെങ്കിലും യുഡിഎഫിന് ലഭിക്കുമെന്നാണ് ചില നേതാക്കളുടെ വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.