എഴുപതു കഴിഞ്ഞവര്‍ ഭരണ നേതൃത്വത്തിലേക്ക് വരേണ്ട; ബൈഡനെ നോവിക്കുന്ന ട്വീറ്റുമായി ഇലോണ്‍ മസ്‌ക്

എഴുപതു കഴിഞ്ഞവര്‍ ഭരണ നേതൃത്വത്തിലേക്ക് വരേണ്ട; ബൈഡനെ നോവിക്കുന്ന ട്വീറ്റുമായി ഇലോണ്‍ മസ്‌ക്


വാഷിംഗ്ടണ്‍: എഴുപതു വയസിനു മുകളിലുള്ളവര്‍ ഭരണ നേതൃത്വത്തിലേക്ക് വരരുതെന്ന അഭിപ്രായ പ്രകടനവുമായി ടെസ് ല മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. അമേരിക്കയില്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് 70 വയസ് പരമാവധി പ്രായപരിധിയായി നിശ്ചയിക്കണമെന്നും ട്വീറ്റിലൂടെ തന്റെ നിലപാട് അറിയിച്ചെങ്കിലും ഏതെങ്കിലും നേതാവിനെ മസ്‌ക് പരാമര്‍ശിച്ചിട്ടില്ല.

അതേസമയം നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അടക്കം ലോകത്തെ ഭരണാധികാരികളില്‍ നല്ലൊരു ശതമാനവും 70 കഴിഞ്ഞവരാണെന്നതിനാല്‍ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റിനു വിവാദച്ഛായ കാണുന്നു പലരും.വയോധികര്‍ അധികാരസ്ഥാനങ്ങളിലെത്തുന്നത് വ്യാപകമായി ചോദ്യംചെയ്യപ്പെടുന്നുണ്ട്. അമേരിക്കയിലും ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. 79 കാരനായ പ്രസിഡന്റ് ജോ ബൈഡനെ 'ഉറക്കംതൂങ്ങി ജോ' എന്നു വിളിക്കാറുണ്ട് റിപ്പബ്‌ളിക്കന്‍ എതിരാളികള്‍.

മസ്്കുമായി കൊമ്പുകോര്‍ത്ത അമേരിക്കന്‍ സെനറ്റര്‍ ബെര്‍ണി സാന്റേര്‍സിന് ഇപ്പോള്‍ 80 വയസുണ്ട്. അതിസമ്പന്നര്‍ തങ്ങളുടെ വരുമാനത്തില്‍ നിന്ന് മാന്യമായ വിഹിതം യു എസ് സര്‍ക്കാരിലേക്ക് നികുതിയായി അടയ്ക്കണമെന്ന് ബെര്‍ണി സാന്റേര്‍സ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.
പരുഷമായാണ് സാന്റേര്‍സിനോട് മസ്‌ക് പ്രതികരിച്ചത്; 'നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ഞാന്‍ ഇടയ്ക്കിടയ്ക്ക് മറന്നുപോകുന്നു'വെന്ന വാക്കുകളോടെ. കൂടാതെ സാന്റേര്‍സിന്റെ വയസിനെ കുറിച്ച് പരിഹസിച്ച മറ്റൊരാളുടെ കമന്റില്‍ പൊട്ടിച്ചിരിയുടെ ഇമോജി ഇട്ടു മസ്‌ക്. ഇയാള്‍ക്ക് കൂടുതല്‍ ടെസ് ല ഓഹരികളും വാഗ്ദാനം ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.