17 അടി ഉയരത്തില്‍ മഞ്ഞ്; കാലിഫോര്‍ണിയില്‍ കൊടും വരള്‍ച്ചയ്ക്കുശേഷം റെക്കോര്‍ഡ് മഞ്ഞുവീഴ്ച്ച

17 അടി ഉയരത്തില്‍ മഞ്ഞ്; കാലിഫോര്‍ണിയില്‍ കൊടും വരള്‍ച്ചയ്ക്കുശേഷം റെക്കോര്‍ഡ് മഞ്ഞുവീഴ്ച്ച

കാലിഫോര്‍ണിയ: മാസങ്ങള്‍ നീണ്ട വരള്‍ച്ചയ്‌ക്കൊടുവില്‍ കാലിഫോര്‍ണിയയിലെ സിയേറ നെവാഡയില്‍ കൊടും മഞ്ഞുകാലം. 17 അടി (5.2 മീറ്റർ) വരെ ഉയരത്തിലാണ് പലയിടത്തും മഞ്ഞു പെയ്തിറങ്ങിയത്. സമീപകാലത്തെ ഏറ്റവും വലിയ ശൈത്യമാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.

ശൈത്യത്തിനു മുന്‍പുള്ള കൊടും വരള്‍ച്ചയില്‍ കുടിവെള്ള സ്രോതസുകള്‍ അടക്കം വറ്റിയിരുന്നു. കാടുകള്‍ക്കും തീപിടിച്ചു. കൊടും വരള്‍ച്ചയ്‌ക്കൊടുവിലാണ് കൊടും ശൈത്യമെത്തിയത്.

ഈ മാസം ചൊവ്വാഴ്ച വരെ 202 ഇഞ്ചിലധികം മഞ്ഞാണ് (ഏകദേശം 17 അടി) ഇതുവരെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെര്‍ക്ക്ലീസ് സെന്‍ട്രല്‍ സിയേറ സ്‌നോ ലബോറട്ടറി മേഖലയില്‍ വീണത്. പതിറ്റാണ്ട് നീണ്ട റെക്കോര്‍ഡ് തകര്‍ക്കാന്‍ പര്യാപ്തമായ മഞ്ഞുവീഴ്ച്ചയാണിത്. ഇതിനു മുന്‍പ് 2017 ജനുവരിയിലാണ് ഈ മേഖലയില്‍ കൊടും ശൈത്യമുണ്ടായത്. അന്ന് ആറു മീറ്റര്‍ വരെ ഉയരത്തില്‍ (238 ഇഞ്ച്) മഞ്ഞടിഞ്ഞു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ ഡിസംബര്‍ മാസം മാത്രം കണക്കാക്കിയാല്‍ ഇപ്പോഴത്തെ 5.2 മീറ്റര്‍ മഞ്ഞുവീഴ്ച്ച റെക്കോര്‍ഡാണെന്ന് സര്‍വകലാശാല ശാസ്ത്രജ്ഞര്‍ പറയുന്നു. ഏറെ ആഴത്തിലും നീക്കാന്‍ പ്രയാസമേറിയ രീതിയിലും ടണ്‍ കണക്കിനാണ് മഞ്ഞുവീഴ്ച്ചയാണുണ്ടായിരിക്കുന്നത്.


മഞ്ഞു മൂടിയ കാലിഫോര്‍ണിയയിലെ നെവാഡ നഗരത്തിലെ കാഴ്ച്ച

ശൈത്യത്തില്‍ സര്‍വകലാശാല കെട്ടിടത്തിന്റെ മേല്‍ഭാഗം അപ്പാടെ മഞ്ഞുമൂടിയിരിക്കുകയാണ്. ലാബിന്റെ മുന്‍വാതിലില്‍നിന്ന് 150 മീറ്റര്‍ വരെ ചെല്ലാന്‍ 40 മിനിറ്റോളം വേണ്ടി വന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.

കാലിഫോര്‍ണിയയില്‍ 126 വര്‍ഷത്തിനിടെ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇക്കുറി ഉണ്ടായത്. 1895-ന് ശേഷമുള്ള ഏറ്റവും വരണ്ട മാസമായിരുന്നു 2021 ജൂലൈ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.