മാധ്യമ അഭിമുഖത്തില്‍ അവിചാരിതമായി കൊലക്കുറ്റം സമ്മതിച്ച ശതകോടീശ്വരന്‍ ഡര്‍സ്റ്റിന് തടവറയില്‍ മരണം; 78 -ാം വയസില്‍

മാധ്യമ അഭിമുഖത്തില്‍ അവിചാരിതമായി കൊലക്കുറ്റം സമ്മതിച്ച ശതകോടീശ്വരന്‍ ഡര്‍സ്റ്റിന് തടവറയില്‍ മരണം; 78 -ാം വയസില്‍


ലോസ് ഏഞ്ജല്‍സ്: അതി സമ്പന്നനായ കൊലപാതകി റോബര്‍ട്ട് ഡര്‍സ്റ്റിന് ശിക്ഷാ കാലാവധിക്കിടെ 78 -ാം വയസില്‍ മരണം. ഒക്ടോബറില്‍ ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെ ഡര്‍സ്റ്റ് കോവിഡ് -19 ബാധിതനായി. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയായിരുന്നു മരണം.

ആദ്യ ഭാര്യയേയും അയല്‍ വാസിയേയും സുഹൃത്തായിരുന്ന സൂസന്‍ ബെര്‍മാനെയുമാണ് റോബര്‍ട്ട് കൊലപ്പെടുത്തിയതായി കോടതി കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ അംബരചുംബികളായ നിരവധി കെട്ടിടങ്ങളുള്ള റോബര്‍ട്ട് വേള്‍ഡ് ട്രേഡ് സെന്ററിലും നിക്ഷേപം നടത്തിയിരുന്നു.

സുഹൃത്തിനെ കൂടാതെ ആദ്യ ഭാര്യ ഉള്‍പ്പെടെ മറ്റ് രണ്ടു പേരെ കൂടി താന്‍ വധിച്ചെന്ന വിവരം വര്‍ഷങ്ങള്‍ക്കു ശേഷം ഒരു അഭിമുഖത്തിലാണ് റോബര്‍ട്ട് അബദ്ധത്തില്‍ വെളിപ്പെടുത്തിയത്.ആദ്യ ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിനോട് സൂസന്‍ വിവരങ്ങള്‍ കൈമാറുമെന്ന് റോബര്‍ട്ട് സംശയിച്ചു.

ഏറെക്കാലം ബിസിനസ്സില്‍ റോബര്‍ട്ടിനൊപ്പമുണ്ടായിരുന്നു സൂസന്‍ ബെര്‍മാന്‍. ഒരു ദൃശ്യമാദ്ധ്യമത്തില്‍ തന്റെ തന്നെ കഥ പരമ്പരയാക്കുന്ന സമയത്ത് നല്‍കിയ അഭിമുഖത്തിലാണ് റോബര്‍ട്ട് മനസ്സ് തുറന്നത്.

1982-ല്‍ 29-ാം വയസ്സില്‍ അപ്രത്യക്ഷയായ ആദ്യ ഭാര്യ കാത്ലീന്‍ മക്കോര്‍മാക് ഡര്‍സ്റ്റിന്റെ മരണത്തില്‍ കൊലപാതകക്കുറ്റം ചുമത്തിയത് 39 വര്‍ഷത്തിന് ശേഷമാണ്. കാത്ലീന്റെ മൃതദേഹം കണ്ടെത്തിയിരുന്നില്ല.അവരുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം 2017-ല്‍ നിയമപരമായി മരണം പ്രഖ്യാപിക്കപ്പെട്ടു. അയല്‍വാസിയായ മോറിസ് ബ്ലാക്കിനേയും 9 മാസം മുമ്പ് റോബര്‍ട്ട് വധിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ അബദ്ധത്തില്‍ വെടി പൊട്ടിയാണ് അയല്‍വാസി മരണപ്പെട്ടതെന്നാണ് റോബര്‍ട്ട് പറഞ്ഞത്.

വിചാരണയില്‍ ഡര്‍സ്റ്റിനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ചിപ്പ് ലൂയിസ് പറഞ്ഞു: ' കാലിഫോര്‍ണിയയിലെ കറക് ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കസ്റ്റഡിയിലിരിക്കെയാണ് ഡര്‍സ്റ്റ് മരിച്ചത്.' സ്റ്റോക്ക്ടണിലെ ഒരു ആശുപത്രിയില്‍ ഡര്‍സ്റ്റ് ഹൃദയസ്തംഭനത്തിന് വിധേയനായതായി ലൂയിസ് കൂട്ടിച്ചേര്‍ത്തു.' കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ കോടതിയില്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്ത മെഡിക്കല്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സ്വാഭാവിക കാരണങ്ങളാലാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു'.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.