കൂടിയ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

കൂടിയ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

പ്യോങ്യാങ്: പ്രഹരശേഷി കൂടിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. 2017-ന് ശേഷം ഇതാദ്യമായാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈല്‍ ഉത്തരകൊറിയ പരീക്ഷിക്കുന്നത്. ഞായറാഴ്ചയാണ് പരീക്ഷണം നടത്തിയത്. ആയുധ പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരകൊറിയയുടെ പുതിയ നടപടിയെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. വരാനിരിക്കുന്ന പരീക്ഷണങ്ങളുടെ സൂചന കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തരകൊറിയ പരീക്ഷിച്ച ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ 2000 കിലോമീറ്റര്‍ ഉയരത്തിലും 800 കിലോമീറ്റര്‍ ദൂരത്തിലും സഞ്ചരിച്ചുവെന്ന് ജപ്പാന്‍ അറിയിച്ചു. പിന്നീട് കൊറിയയുടെ കിഴക്കന്‍ ഭാഗത്തെ കടലില്‍ പതിക്കുകയായിരുന്നു. യു.എസിനെ വരെ ലക്ഷ്യംവെക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് സൂചന. ഈ വര്‍ഷം ആരംഭിച്ച് ഇത് ആറാം തവണയാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. 2022 തുടങ്ങിയതിന് ശേഷം അതിവേഗത്തിലാണ് ഉത്തരകൊറിയ പുതിയ ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നത്.

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട മൊറട്ടോറിയം ലംഘിക്കാനുള്ള നീക്കങ്ങള്‍ക്കാണ് ഉത്തരകൊറിയ തുടക്കമിട്ടിരിക്കുന്നതെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് അടിയന്തര സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.