ടെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനേയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേയും ദൈവത്തിൻ്റെ ശത്രുക്കളായി പ്രഖ്യാപിച്ച് ഫത്‌വ പുറപ്പെടുവിച്ച് ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി. ഇറാൻ്റെ ഇസ്‌ലാമിക് റിപ്പബ്ലിക് നേതൃത്വത്തിന് നിരന്തരം വെല്ലുവിളി തീർക്കുന്ന ഈ അമേരിക്കൻ ഇസ്രയേൽ നേതാക്കളെ അധികാരഭ്രഷ്ടരാക്കുന്നതിന് ലോക മുസ്ലീങ്ങൾ ഒരുമിക്കണമെന്നും ഷിരാസി ആഹ്വാനം ചെയ്തു.
ഇറാനെ ആക്രമിക്കുന്ന ഏതൊരു ശക്തിയേയും ദൈവത്തിനെതിരായി പോരാടുന്ന 'മൊഹറേബ്' ആയി കണക്കാക്കണമെന്നും ഫത്‌വയിൽ പറയുന്നു.
ഇറാനിയൻ നിയമമനുസരിച്ച് ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളാണ് 'മൊഹറേബ്'. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാക്കാമെന്നാണ് പറയപ്പെടുന്നത്.
ശത്രുവിനൊപ്പം ചേർന്ന് മുസ്ലീങ്ങളോ ഇസ്ലാമിക രാഷ്ട്രങ്ങളോ നടത്തുന്ന ഏതൊരു നീക്കവും ഹറാമാണ്. ഈ ശത്രുക്കളെ അവരുടെ തെറ്റായ വാക്കുകളിലും പ്രവൃത്തികളിലും കുറ്റബോധമുള്ളവരാണെന്ന് തോന്നിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഫത്‌വ പറയുന്നു. ജൂൺ 13ന് ഇസ്രയേൽ ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട 12 ദിവസം നീളുന്ന സംഘർഷങ്ങൾക്ക് പിന്നാലെയാണ് ഈ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.