തെരുവു ശുചീകരണ തൊഴിലിന് കാക്കകള്‍: സ്വീഡനില്‍ പരിശീലനം അതിവേഗം മുന്നോട്ട് ; 'കൂലി' ഭക്ഷണം

തെരുവു ശുചീകരണ തൊഴിലിന് കാക്കകള്‍: സ്വീഡനില്‍  പരിശീലനം അതിവേഗം മുന്നോട്ട് ;  'കൂലി' ഭക്ഷണം


സ്റ്റോക്‌ഹോം: പരിശീലനം നല്‍കിയ കാക്കകളെ തെരുവു ശുചീകരണത്തിനിറക്കാന്‍ സ്വീഡനില്‍ ഒരുക്കം. ഭക്ഷണമായിരിക്കും 'കൂലി'. റോഡില്‍ വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികളും മറ്റ് മാലിന്യങ്ങളും കൊത്തിയെടുത്ത് സംസ്‌കരണ യന്ത്രത്തിലിടാനുള്ള ബുദ്ധി കാക്കയ്ക്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇതിനുള്ള പദ്ധതി തയ്യാറായിട്ടുള്ളത്.പല ഘട്ടങ്ങളായുള്ള പരിശീലന പ്രക്രിയ സോഡര്‍ട്ടാല്‍ജെ നഗരത്തില്‍ പുരോഗമിക്കുന്നു.

'ദി കീപ്പ് സ്വീഡന്‍ ടിഡി ഫൗണ്ടേഷ'ന്റെ 'കോര്‍വിഡ് ക്ലീനിംഗ്' എന്ന പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായുള്ള പരിപാടി മുറുകുന്നതോടെ നഗരത്തിലെ തെരുവ് ശുചീകരണത്തിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. കമ്പനിയുടെ സ്ഥാപകനായ ക്രിസ്റ്റ്യന്‍ ഗുന്തര്‍-ഹാന്‍സെന്‍ കണക്കാക്കുന്നത്, ചെലവിന്റെ 75 ശതമാനമെങ്കിലും കുറയുമെന്നാണ്. നിലവില്‍ 20 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ (1,601,518 യൂറോ) ആണ് തെരുവ് ശുചീകരണത്തിനായി നഗരത്തിനാവശ്യം.

ന്യൂ കാലിഡോണിയല്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന കാക്കകളാണ് ശുചീകരണ പ്രവര്‍ത്തനത്തിനിറങ്ങുക.പ്രത്യേകം പരിശീലനം നല്‍കിയ ഇവ ശേഖരിക്കുന്ന ഓരോ കുറ്റിക്കും പകരമായി ഭക്ഷണം നല്‍കും. സ്റ്റോക്‌ഹോമിന് സമീപമുള്ള ഒരു സ്റ്റാര്‍ട്ടപ്പ് രൂപകല്‍പന ചെയ്ത ബെസ്‌പോക്ക് മെഷീനിലാണ് കുറ്റികള്‍ കാക്കക്കൂട്ടങ്ങള്‍ നിക്ഷേപിക്കുന്നത്.

പൊതുവെ ബുദ്ധിശാലിപ്പക്ഷിയെന്ന് അറിയപ്പെടുന്ന കാക്കകളെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യം അല്ലെന്നാണ് കമ്പനിയുടെ സാക്ഷ്യപ്പെടുത്തല്‍. മനുഷ്യരെ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളേക്കാള്‍ ചെലവും കുറവാണ് കാക്കകളെ ഉപയോഗിക്കുമ്പോള്‍. മറ്റ് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടി കാക്കകളെ പരിശീലിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.