അന്റാനാനറിവോ: മഡഗാസ്‌കര്‍ ദ്വീപില്‍ വന്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും. ആഞ്ഞടിച്ച ബ്റ്റ്‌സിരായ് ചുഴലിക്കാറ്റു മൂലം കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. അര ലക്ഷത്തോളം പേര്‍ ഭവനരഹിതരായി.
രണ്ടാഴ്ചയ്ക്കുള്ളില്‍ ദ്വീപിനെ വലച്ച രണ്ടാമത്തെ വലിയ കൊടുങ്കാറ്റാണ് ബറ്റ്‌സിരായ്. തലസ്ഥാനമായ അന്റാനാനറിവോയില്‍ നിന്ന് 530 കിലോമീറ്റര്‍ തെക്ക്-കിഴക്കന്‍ നഗരമായ മനാഞ്ചരിക്ക് സമീപം 235 കി.മീ വേഗം കൈവരിച്ചു ബറ്റ്സിരായ്.രണ്ട് ദിവസമായി മനാഞ്ചരിയില്‍ വൈദ്യുതി ലഭ്യമല്ലാതെ ജലവിതരണം തടസ്സപ്പെട്ടിരിക്കുമ്പോഴാണ് വീണ്ടും ദുരന്തമെത്തിയത്.
അതിശക്തമായ തിരമാലകളും ഉയര്‍ന്നു. നോസി വരിക്ക നഗരം ഏതാണ്ട് 95 % നശിച്ചു. കാറ്റില്‍ മേല്‍ക്കൂരകള്‍ പറന്നുപോയി. തടികൊണ്ടുള്ള കുടിലുകള്‍ ഭൂരിഭാഗവും നിലം പതിച്ചു . പല ഗ്രാമങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും ഇല്ലാതായെന്നും പരിസ്ഥിതി മന്ത്രി വഹിനാല രഹാരിനിരിന പറഞ്ഞു.ദുരന്തനിവാരണ ഏജന്‍സിയുടെ കണക്കനുസരിച്ച് 48,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഗ്രാമങ്ങള്‍ മുഴുവനും ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചതായാണ് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റ് പിന്നീടു ദുര്‍ബലമായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കുടിയൊഴിപ്പിക്കല്‍ കേന്ദ്രങ്ങളായി ഉപയോഗിക്കേണ്ട സ്‌കൂളുകളുടെയും പള്ളികളുടെയും പോലും മേല്‍ക്കൂര കീറിപ്പോയതായി ഒരു നാട്ടുകാരന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
കഴിഞ്ഞ മാസം 55 പേരുടെ മരണത്തിനിടയാക്കിയ അന ചുഴലിക്കാറ്റും മഡഗാസ്‌കറില്‍ നാശം വിതച്ചിരുന്നു. മൊസാംബിക്, മലാവി, സിംബാബ്വെ എന്നിവിടങ്ങളിലും വീശിയടിച്ച അന കൊടുങ്കാറ്റിനേക്കാള്‍ ബറ്റ്സിറായ് കൂടുതല്‍ വിനാശകരമായെന്ന് വിദഗ്ധര്‍ ഭയപ്പെടുന്നു. മഡഗാസ്‌ക്കര്‍ അന്താരാഷ്ട്ര സമൂഹത്തോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.