ട്രക്ക് സമരം മൂലം വ്യാപാര പ്രതിസന്ധി; കര്‍ശന നടപടികള്‍ വരുമെന്ന് ജസ്റ്റിന്‍ ട്രൂഡോ,ഒന്റാറിയോയില്‍ അടിയന്തരാവസ്ഥ

 ട്രക്ക് സമരം മൂലം വ്യാപാര പ്രതിസന്ധി; കര്‍ശന നടപടികള്‍ വരുമെന്ന് ജസ്റ്റിന്‍ ട്രൂഡോ,ഒന്റാറിയോയില്‍ അടിയന്തരാവസ്ഥ


ടൊറന്റോ: കാനഡയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ഒട്ടാവയിലും വിന്‍ഡ്സറിലും രണ്ടാഴ്ചയായി തുടരുന്ന ട്രക്ക് കോണ്‍വോയ് പ്രതിഷേധ ഉപരോധ സമരത്തിന്റെ അനുബന്ധമായി ഒന്റാറിയോ പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കുന്നതു തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.

ചരക്കുകളുടെയും ആളുകളുടെയും നീക്കത്തെ തടയുന്നതും തടസ്സപ്പെടുത്തുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഉചിതമായ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ നിയമ നടപടികള്‍ ഉപയോഗിക്കുമെന്ന് ഭരണാധികാരി ഡഗ് ഫോര്‍ഡ് ഫോര്‍ഡ് പറഞ്ഞു. അന്താരാഷ്ട്ര ബോര്‍ഡര്‍ ക്രോസിംഗുകള്‍, 400-സീരീസ് ഹൈവേകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പാലങ്ങള്‍, റെയില്‍വേ എന്നിവ സംരക്ഷിക്കുന്നത് ഇതില്‍ ഉള്‍പ്പെടും.

'അതിര്‍ത്തി അടച്ചിരിക്കാന്‍ കഴിയില്ല. നിയമവിരുദ്ധ പ്രതിഷേധം അവസാനിപ്പിക്കണം. ഈ ആളുകള്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലാത്തപക്ഷം, കൂടുതല്‍ ശക്തമായ പോലീസ് ഇടപെടല്‍ ഉണ്ടാകും' പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ഒട്ടാവയിലും വിന്‍ഡ്സറിലും മറ്റിടങ്ങളിലും ഉപരോധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും സര്‍ക്കാരിന്റെ എല്ലാ തലങ്ങളും തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നു പ്രതിഷേധക്കാര്‍ വിട്ടു നില്‍ക്കണമെന്നും അല്ലെങ്കില്‍ കടുത്ത 'ഫലങ്ങള്‍' നേരിടേണ്ടിവരുമെന്നും ട്രൂഡോ പറഞ്ഞു. 'സമ്പദ്വ്യവസ്ഥയെ ബന്ദിയാക്കുകയും' രാജ്യ തലസ്ഥാനത്ത് ജീവിതം സ്തംഭിപ്പിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെ ഫെഡറല്‍ സര്‍ക്കാര്‍ ഇനി വെച്ചുപൊറുപ്പിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ചയായി തുടരുന്ന ട്രക്ക് സമരത്തെ തുടര്‍ന്ന് രാജ്യം വ്യാപാര പ്രതിസന്ധി നേരിടുകയാണ്. ട്രക്ക് ഡ്രൈവര്‍മാര്‍ ഒന്റാറിയോയിലെ വിന്‍സറും യുഎസ് നഗരമായ ഡിട്രോയിറ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡര്‍ പാലം ഉപരോധിച്ചു. കൂട്ട്സ്, ആല്‍ബര്‍ട്ട, സ്വീറ്റ് ഗ്രാസ്, മോണ്ടാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രധാന പാലവും സമരക്കാര്‍ ഉപരോധിച്ചിട്ടുണ്ട്.

രാജ്യാന്തര അതിര്‍ത്തിയിലെ തിരക്കേറിയ പാലം ഉപരോധിച്ചതോടെയാണ് ചരക്കു നീക്കം നിശ്ചലമായത്. വ്യാപാര മേഖലയ്ക്ക് കനത്ത ആഘാതമാണ് ഇതു മൂലമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി കടക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് കോവിഡ് വാക്സിന്‍, പരിശോധന നിര്‍ബന്ധമാക്കിയതാണ് സമരത്തിനു കാരണം. സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെങ്കിലും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടാണ് സമരം ശക്തമാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.