ഉക്രെയ്നിനായി ടെക്‌സാസ് മാര്‍ച്ച് 13 ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കും;ആഹ്വാനമേകി ഗവര്‍ണര്‍ ആബട്ട്

  ഉക്രെയ്നിനായി ടെക്‌സാസ് മാര്‍ച്ച് 13 ന് പ്രാര്‍ത്ഥനാ ദിനം ആചരിക്കും;ആഹ്വാനമേകി ഗവര്‍ണര്‍ ആബട്ട്


ഓസ്റ്റിന്‍: ടെക്‌സാസ് സംസ്ഥാനം മാര്‍ച്ച് 13 ഞായറാഴ്ച ഉക്രെയ്നിനായുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുമെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പ്രഖ്യാപിച്ചു. ഉക്രേനിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടമാക്കാന്‍ ശനിയാഴ്ചയും ഞായറാഴ്ചയും ഗവര്‍ണറുടെ വസതി നീലയും മഞ്ഞയും നിറത്തില്‍ പ്രകാശിപ്പിക്കുമെന്നും ഈ ദിവസങ്ങളില്‍ ഉക്രേനിയന്‍ പതാക പാറിക്കുമെന്നും ആബട്ട് അറിയിച്ചു.

ടെക്‌സാസിലെ ക്രൈസ്തവ സമൂഹ നേതാക്കളുമായി നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ ആണ് ഗവര്‍ണര്‍ പ്രാര്‍ത്ഥനാ ദിനവും 'മാന്‍ഷന്‍ ലൈറ്റിംഗും' പ്രഖ്യാപിച്ചത്. ഹൂസ്റ്റണിലെ പൊക്രോവ ഉക്രേനിയന്‍ കത്തോലിക്കാ പള്ളിയിലെ ഫാ. മൈക്കോള ഡോവ്ജൂക്ക് കോണ്‍ഫറന്‍സ് കോളില്‍ പ്രത്യേക സന്ദേശം നല്‍കി.

എല്ലാ വിശ്വാസങ്ങളിലും മതപരമായ പശ്ചാത്തലങ്ങളിലുമുള്ള ടെക്സാസിലെ മുഴുവന്‍ ജനങ്ങളും ഈ പ്രാര്‍ത്ഥനാ ദിനത്തില്‍ തങ്ങളോടൊപ്പം ചേരാനും ഭയാനകമായ യുദ്ധം ബാധിച്ച ഉക്രെയ്നിലെ ആയിരക്കണക്കിന് ആളുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും (പത്‌നി) സിസിലിയയും താനും ആഗ്രഹിക്കുന്നു - ഗവര്‍ണര്‍ അബോട്ട് പറഞ്ഞു.

'എല്ലാ ധാരണകള്‍ക്കും അതീതമായി ആശ്വസിപ്പിക്കാനും സുഖപ്പെടുത്താനും സമാധാനം കൊണ്ടുവരാനുമുള്ള ശക്തി പ്രാര്‍ത്ഥനയ്ക്കുണ്ട്. ഈ ഞായറാഴ്ച ഉക്രെയ്‌നിലെ ജനങ്ങളെ ബഹുമാനിക്കുന്നതിനായി നമുക്ക് ഒത്തുചേരാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. നമുക്ക് ദൈവത്തിന്റെ മഹത്വം അംഗീകരിക്കാം. എല്ലാ രാജ്യങ്ങളിലും ജനാധിപത്യം പുലരുന്നതിനായി വാദിക്കുന്നത് തുടരുകയും ചെയ്യാം.'

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.