വിമലഹൃദയത്തിന് റഷ്യ, ഉക്രെയ്ന്‍ സമര്‍പ്പണം: ചിക്കാഗോ കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് നേതൃത്വം നല്‍കും

വിമലഹൃദയത്തിന് റഷ്യ, ഉക്രെയ്ന്‍ സമര്‍പ്പണം: ചിക്കാഗോ കത്തീഡ്രലില്‍ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് നേതൃത്വം നല്‍കും

ചിക്കാഗോ: ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, മാര്‍ച്ച് 25ന് ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യയെയും ഉക്രെയ്‌നെയും കന്യകാ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്ന വേളയില്‍ ചിക്കാഗോ രൂപതയിലെ വിശ്വാസി സമൂഹത്തോടൊപ്പം ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ചിക്കാഗോ മാര്‍ത്തോമാ ശ്ലീഹാ കത്തീഡ്രലില്‍ നിന്ന് ശുശ്രൂഷാ ചടങ്ങില്‍ പങ്കു ചേരും. റോമില്‍ വൈകുന്നേരം 5 മണിക്ക് നിശ്ചയിച്ചിട്ടുള്ള സമര്‍പ്പണത്തിന്റെ സമാന സമയമായ രാവിലെ 11 മണിക്കായിരിക്കും ചിക്കാഗോ കത്തീഡ്രലിലെ ചടങ്ങ്.

ഓരോ ബിഷപ്പും തന്റെ സമൂഹത്തിലെ വൈദികരോടൊപ്പം ഈ സമര്‍പ്പണത്തില്‍ പങ്കുചേരാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചിട്ടുള്ളതായി യു എസിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ അറിയിച്ചിരുന്ന കാര്യം ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രത്യേക സര്‍ക്കുലറിലൂടെ ഓര്‍മ്മിപ്പിച്ചു. സമര്‍പ്പണ ചടങ്ങിനായുള്ള പ്രത്യേക പ്രാര്‍ത്ഥനയും സര്‍ക്കുലറിനൊപ്പം എല്ലാ ഇടവകകളിലേക്കും അയച്ചിട്ടുണ്ട്. നിശ്ചിത സമയത്ത് എല്ലാ സ്ഥലങ്ങളില്‍ നിന്നും ശുശ്രൂഷാ ചടങ്ങില്‍ പങ്കു ചേരാവുന്നതാണെന്ന് ബിഷപ്പ് അറിയിച്ചു.ചിക്കാഗോ കത്തീഡ്രലിലെ തല്‍സമയ ചടങ്ങ് വിശുദ്ധ കുര്‍ബാനയോടെയാകും ആരംഭിക്കുക.

ഭീകര യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്ന ഉക്രെയ്ന്‍ ജനതയെ സഹായിക്കാന്‍ അമേരിക്കയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കൂട്ടായ്മ നിര്‍ദ്ദേശിച്ച പ്രകാരം വിശ്വാസികള്‍ ഉദാരമായ സംഭാവന നല്‍കണമെന്ന് മാര്‍ ജേക്കബ് അങ്ങാടിയത്ത് അഭ്യര്‍ത്ഥിച്ചു.എല്ലാ ഇടവകകളിലും മിഷന്‍ പ്രദേശങ്ങളിലും ഇതിനായി പ്രത്യേകമായി സംഭാവനാ ശേഖരണം നടത്തണമെന്നാണ് ബിഷപ്പുമാരോട് യു.എസ്.സി.സി.ബി നിര്‍ദ്ദേശിച്ചിട്ടുള്ളത്.യുദ്ധംമൂലം ഇതു വരെ 35 ലക്ഷം പേര്‍ അഭയാര്‍ത്ഥികളാവുകയും അനേകം പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു.ആഹാരമില്ലാതെയും ചികില്‍സ ലഭിക്കാതെയും കഷ്ടപ്പെടുന്നത് ലക്ഷക്കണക്കിനു പേരാണ്. ഈ സാഹചര്യത്തില്‍ ഉക്രെയ്ന്‍ ജനതയ്ക്ക് സാധ്യമായ സഹായമെത്തിക്കാന്‍ എല്ലാവരും പങ്കു ചേരണം.

ഉക്രെയ്ന്‍ സഹായ നിധിയിലേക്ക് സംഭാവന ശേഖരിക്കാന്‍ എല്ലാ ഇടവകകളിലും ഏപ്രില്‍ മൂന്നിന് സെക്കന്‍ഡ് കളക് ഷന്‍ എടുക്കും. അക്കാര്യം മാര്‍ച്ച് 27 ഞായറാഴ്ച മുന്‍കൂട്ടി അറിയിക്കണമെന്നും പിരിഞ്ഞു കിട്ടുന്ന തുക എത്രയും വേഗം രൂപതാ ആസ്ഥാനത്ത് എത്തിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.