എളിമയുടെ സന്ദേശം ലോകത്തിന് നല്‍കി മാര്‍പ്പാപ്പ 12 തടവുകാരുടെ കാല്‍ കഴുകും

എളിമയുടെ സന്ദേശം ലോകത്തിന് നല്‍കി മാര്‍പ്പാപ്പ 12 തടവുകാരുടെ കാല്‍ കഴുകും

വത്തിക്കാന്‍സിറ്റി: എളിമയുടെയും കാരുണ്യത്തിന്റെ മഹത്തായ സന്ദേശം നല്‍കി ഇത്തവണയും കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തടവുപുള്ളികളുടെ കാലുകള്‍ കഴുകും.

റോമില്‍ നിന്ന് 50 മൈല്‍ വടക്കുപടിഞ്ഞാറുള്ള തുറമുഖ പട്ടണമായ സിവിറ്റവേച്ചിയയിലുള്ള ജയിലിലെ 12 തടവുപുള്ളികളുടെ കാലുകളാണ് പ്രസഹാവ്യാഴ തിരുക്കര്‍മ്മമധ്യേ മാര്‍പ്പാപ്പ കഴുകുന്നത്.

സഭയുടെ മാര്‍പ്പാപ്പ സ്ഥാനം ഏറ്റെടുത്ത ശേഷം ഫ്രാന്‍സിസ് പാപ്പ എല്ലാ വര്‍ഷവും പെസഹാവ്യാഴ ദിനം വത്തിക്കാന് പുറത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക പതിവുണ്ട്. 2013 മുതല്‍ ആരംഭിച്ചതാണിത്. ഇത്തവണ അത് സിവിറ്റവേച്ചിയയിലെ ജയിലിലാണ് നടക്കുക.

തടങ്കല്‍ കേന്ദ്രങ്ങള്‍ക്ക് പുറമേ, ജുവനൈല്‍ ഹോമുകള്‍, അഗതി കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ഇക്കാലത്തിനിടെ മാര്‍പ്പാപ്പ വിശുദ്ധ കുര്‍ബാന നടത്തി പാദക്ഷാളനം ചെയ്തിട്ടുണ്ട്.

യേശു മാനവരാശിയെ ഏല്‍പ്പിച്ച എളിമയുടെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് പാര്‍ശ്വവത്കരിക്കപ്പെടുന്നവരുടെ പാദം കഴുകുക വഴി മാര്‍പ്പാപ്പ ലോകത്തോട് പറയുന്നതെന്ന് പുരോഹിതന്മാരുടെ പ്രതിനിധിയായ ഫാ. റാഫേല്‍ ഗ്രിമാള്‍ഡി പറഞ്ഞു. സിവിറ്റവേച്ചിയ ജയിലില്‍ ഏകദേശം 500 തടവുകാരുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.