"ട്രംപ്, നിങ്ങളെ അയാൾ ഒരുപാട് സ്നേഹിച്ചു! ഈ വിധവയുടെ നിലവിളി ലോകമെമ്പാടും യുദ്ധവിളി പോലെ പ്രതിധ്വനിക്കും"; ചാർളി കേർക്കിൻ്റെ ഭാര്യയുടെ വൈകാരിക പ്രസംഗം


വാഷിങ്ടൺ: ട്രംപ് അനുകൂലിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർളി കേർക്കിൻ്റെ മരണത്തിൽ പ്രതികരിച്ച് ചാർളി കേർക്കിൻ്റെ ഭാര്യ എറിക്ക കേർക്ക്. ചാർളിയുടെ പാരമ്പര്യം നശിച്ചുപോകാൻ അനുവദിക്കില്ലെന്ന് യൂട്ടാ വാലി യൂണിവേഴ്സിറ്റി (UVU) യിൽ പങ്കെടുത്ത പൊതുപരിപാടിയിൽ എറിക്ക പറഞ്ഞു. ചാർളിയുടെ മരണത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഭർത്താവ് പോഡ്‌കാസ്റ്റ് ഹോസ്റ്റ് ചെയ്ത ഓഫീസിൽ നിന്നായിരുന്നു അവർ സംസാരിച്ചത്.

"അയാൾക്ക് അമേരിക്കയെയും പ്രകൃതിയെയും ചിക്കാഗോയിലെ കുഞ്ഞുങ്ങളെയും വളരെ ഇഷ്ടമായിരുന്നു. എന്നാൽ എല്ലാത്തിലും ഉപരിയായി എന്നെയും മക്കളെയും ജീവന് തുല്യം സ്നേഹിച്ചു." എറിക്ക പറഞ്ഞു. ചാള്‍ളി കേർക്കിൻ്റെ കൊലയാളി ടൈലർ റോബിൻസണിൻ്റെ പേര് എടുത്ത് പറയാതിരുന്ന എറിക്ക "എന്റെ ഭർത്താവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ കുറ്റവാളികൾ" എന്ന് അഭിസംബോധന ചെയ്തു. "ഈ ഭാര്യയുടെ ഉള്ളിൽ ആളിക്കത്തിയ തീ എത്രയാണെന്ന് നിനക്ക് അറിയില്ല. ഈ വിധവയുടെ നിലവിളി ലോകമെമ്പാടും ഒരു യുദ്ധവിളി പോലെ പ്രതിധ്വനിക്കും." എറിക്ക പറഞ്ഞു.

ട്രംപിനോട് നന്ദി അറിയിച്ച എറിക്ക ഭർത്താവിന് പ്രസിഡന്റിനെ വളരെ ഇഷ്ടമായിരുന്നുവെന്നും നിങ്ങൾ പരസ്പരം നൽകി പോന്ന പിന്തുണ വളരെ വലുതായിരുന്നുവെന്നും പറഞ്ഞു. "കുഴപ്പങ്ങളും സംശയങ്ങളും അനിശ്ചിതത്വവും നിറഞ്ഞ ഈ ലോകത്ത് എന്റെ ഭർത്താവിന്റെ ശബ്ദം നിലനിൽക്കും." എറിക്ക പറഞ്ഞു.

2018 ൽ ആദ്യം കണ്ടുമുട്ടിയ ചാർളിയും എറിക്കയും 2021ലാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. കഴിഞ്ഞ ദിവസമാണ് ചാള്‍ളി കേർക്കിൻ്റെ കൊലയാളി ടൈലർ റോബിൻസൺ പിടിയിലായത്. റോബിൻസൺ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നാണ് അധികൃതർ അറിയിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.