ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കില്ല; ട്രംപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കില്ല; ട്രംപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമര്‍പ്പിച്ച ഹര്‍ജി കാലിഫോര്‍ണിയ ഹൈക്കോടതി തള്ളി. 2021 ജനുവരി ആറിന് നടന്ന 'സ്റ്റോപ്പ് ദി സ്റ്റീല്‍' റാലിയില്‍ പ്രസംഗം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ ശാശ്വതമായി സസ്‌പെന്‍ഡ് ചെയ്യുന്നത്.

പ്രസംഗത്തിന് ശേഷം അദ്ദേഹം നടത്തിയ ട്വീറ്റുകള്‍ ജനങ്ങളെ പ്രകോപിക്കുകയും ആക്രമണങ്ങളിലേക്ക് നയിക്കുകയും ചെയ്‌തെന്ന അപകടസാധ്യത കണക്കിലെടുത്താണ് ട്വിറ്റര്‍ നിരോധനമേര്‍പ്പെടുത്തിയത്.

ട്വിറ്ററിന്റെ മുന്‍മേധാവി ജാക്ക് ഡോര്‍സിയടക്കമുള്ളവരെ പ്രതികളാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വതന്ത്ര സംഭാഷണ അവകാശങ്ങള്‍ ലംഘിച്ച് ഏര്‍പ്പെടുത്തിയ നിരോധനം ശരിയല്ലെന്നും അക്കൗണ്ട് എത്രയും പെട്ടന്ന് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഹര്‍ജിയിലെ വാദങ്ങള്‍ ദുര്‍ബലമാണെന്നും ട്വിറ്ററിന്റെ സേവനനിബന്ധനകള്‍ പ്രകാരം സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന അക്കൗണ്ടുകളെയോ ഉള്ളടക്കത്തെയോ നിരോധിക്കാനുള്ള അനുമതിയുണ്ടെന്നും യു.എസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ജെയിംസ് ഡൊണാറ്റോ പറഞ്ഞു.

ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുകയും ട്വിറ്ററിന്റെ ഉള്ളടക്കം മുഴുവന്‍ പരിഷ്‌കരിക്കാന്‍ തയാറെടുക്കുകയും ചെയുന്നതിനിടെയാണ് ഈ വിധി വരുന്നത്. അമേരിക്കയില്‍ 2024 നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയുള്ള ഈ നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.