നാളെ കൊട്ടിക്കലാശം; മഴയിലും തിളച്ചുമറിഞ്ഞ് തൃക്കാക്കര

നാളെ കൊട്ടിക്കലാശം; മഴയിലും തിളച്ചുമറിഞ്ഞ് തൃക്കാക്കര

കൊച്ചി: ഇടയ്ക്കിടെ പെയ്യുന്ന മഴയിലും തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഉപതിരഞ്ഞെടുപ്പ് ചൂടിന് ലവലേശം കുറവ് വന്നിട്ടില്ല. പരസ്യ പ്രചാരണം നാളെ അവസാനിരിക്കെ മണ്ഡലത്തെ ഇളക്കി മറിക്കുകയാണ് മൂന്ന് മുന്നണികളും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള മുതിര്‍ന്ന മുന്നണി നേതാക്കളെല്ലാം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്.

ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സജീവമായി മണ്ഡലത്തില്‍ പ്രചാരണത്തിനുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുത്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.

വികസനത്തില്‍ തുടങ്ങിയ ഇടത് പ്രചാരണം സ്ഥാനാര്‍ത്ഥിക്കെതിരായ വീഡിയോ വിവാദത്തിലാണ് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ജോ ജോസഫിനും കുടുംബത്തിനുമെതിരായ പ്രചാരണം എന്ന നിലക്ക് വൈകാരികമായെടുത്ത് തന്നെയാണ് വിഷയത്തില്‍ എല്‍ഡിഎഫ് ശ്രദ്ധയൂന്നുന്നത്. വീഡിയോ വിവാദത്തില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് യുഡിഎഫിന്റെ നിലപാട്.

പി.ടി തോമസിന്റെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഭാര്യ ഉമാ തോമസിനെ വിജയിപ്പിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. മുന്‍കാലങ്ങളിലെല്ലാം യുഡിഎഫിനൊപ്പം നിന്നിട്ടുള്ള തൃക്കാക്കര കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. നടിയെ ആക്രമിച്ച കേസ് അടക്കം യുഡിഎഫ് പ്രചാരണായുധമാക്കുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് വോട്ടുതേടി പി.സി ജോര്‍ജ് നാളെ തൃക്കാക്കരയിലെത്തും. മണ്ഡലത്തിലെ എട്ട് യോഗങ്ങളില്‍ പി.സി ജോര്‍ജ് പ്രസംഗിക്കും. മുഖ്യമന്ത്രിക്ക് പിണറായി വിജയന് തൃക്കാക്കരയില്‍ മറുപടി പറയുമെന്ന് ഇന്നലെ ജയില്‍ മോചിതനായ ശേഷം പി.സി വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ തൃക്കാക്കരയിലെ പര്യടനത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടി കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുന്‍ എംപി സുരേഷ് ഗോപി എന്നിവരും പ്രചാരണത്തിലെത്തും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.