'കുരുങ്ങുപനി'യുടെ പേരു മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന; ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സൂചന

'കുരുങ്ങുപനി'യുടെ പേരു മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന; ആരോഗ്യ അടിയന്തിരാവസ്ഥയ്ക്ക് സൂചന

ജനീവ: യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുരുങ്ങുപനി വ്യാപകമായി പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കുരുങ്ങുപനി (മങ്കിപോക്‌സ്) യുടെ പേര് മാറ്റാനൊരുങ്ങി ലോകാര്യോഗ്യ സംഘടന. അപകീര്‍ത്തികരവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തില്‍ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് പേര് മാറ്റാന്‍ തീരുമാനമെടുത്തതെന്ന് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് അറിയിച്ചു.

മങ്കി പോക്സ് എന്ന പേര് ആഗോള തലത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. പേര് മാറ്റണമെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ ആവശ്യം ഉന്നയിച്ചിരുന്നു. അതിനാല്‍ പേര് മാറ്റാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പുതിയ പേരുകള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന എത്രയും വേഗം പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കുരങ്ങ് പനിയ്ക്കെതിരെ കൂട്ട വാക്സിനേഷന്റെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, ഓര്‍ത്തോപോക്‌സ് വൈറസുകളുമായി പ്രവര്‍ത്തിക്കുന്ന ലബോറട്ടറി ജീവനക്കാര്‍, കുരങ്ങുപനി രോഗനിര്‍ണയ പരിശോധന നടത്തുന്ന ക്ലിനിക്കല്‍ ലബോറട്ടറി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മാത്രം വാക്സിന്‍ എടുത്താല്‍ മതിയെന്നാണ് ഡബ്ല്യൂഎച്ച്ഒയുടെ നിര്‍ദേശം.

അതേസമയം ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ലോകാരോഗ്യ സംഘടന ജൂണ്‍ 23ന് യോഗം ചേരും. ആരോഗ്യ വിദഗ്ധരടക്കം യോഗത്തില്‍ പങ്കെടുക്കും. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തേയ്ക്ക് രോഗം പടരുന്ന സാഹചര്യം യോഗം വിലയിരുത്തും.

യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടന്‍, സ്പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളിലും അമേരിക്ക, കാനഡ, ഓസ്ട്രേലിയ, എന്നീ രാജ്യങ്ങളിലും മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ പോലെ വായുവിലൂടെ പടരുന്ന രോഗമാണ് മങ്കിപോക്സ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗബാധിതനായ രോഗിയുമായോ മൃഗവുമായോ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവരിലാണ് ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.