പുതിയ പൊലീസ് മേധാവി: മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി യു.പി.എസ്.സി; അജിത് കുമാറിനെ പരിഗണിച്ചില്ല

പുതിയ പൊലീസ് മേധാവി: മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി യു.പി.എസ്.സി; അജിത് കുമാറിനെ പരിഗണിച്ചില്ല

യോഗേഷ് ഗുപ്ത, റവാഡ ചന്ദ്രശേഖര്‍, നിധിന്‍ അഗര്‍വാള്‍.

ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി യു.പി.എസ്.സി. റോഡ് സേഫ്റ്റി കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്.

ഇന്ന് ചേര്‍ന്ന യു.പി.എസ്.സി യോഗത്തിലാണ് തീരുമാനം. നാല് ഡിജിപിമാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്ന് പേരുകാര്‍ക്കും എതിരെ പരാതികളൊന്നും നിലവിലില്ല എന്നതും മൂന്നു പേരും ഡിജിപി സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തതിനാല്‍ പട്ടികയില്‍ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിന്റെ പേര് യു.പി.എസ്.സി പരിഗണിച്ചില്ല.

പട്ടികയില്‍ കൂടുതല്‍ പേരുകള്‍ ഉണ്ടെങ്കിലും അതില്‍ മൂന്ന് പേരു'ടെ ലിസ്റ്റാണ് യു.പി.എസ്.സി അന്തിമമായി സംസ്ഥാന സര്‍ക്കാരിന് തിരികെ നല്‍കുന്നത്. പട്ടികയില്‍ അഞ്ചാമനായിരുന്ന സുരേഷ് രാജ് പുരോഹിതിനെയും ആറാം സ്ഥാനക്കാരനായിരുന്ന എം.ആര്‍ അജിത് കുമാര്‍ എന്നിവരെയും പരിഗണിച്ചില്ല.

ഡിജിപി റാങ്കിലുള്ള നാല് പേരെ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും എം.ആര്‍ അജിത് കുമാറിനെ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ചത്.

എം.ആര്‍ അജിത് കുമാര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് അദേഹത്തെ തന്നെ പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.