അമേരിക്കയില്‍ പൊതു നീന്തല്‍ കുളത്തില്‍ രാസചോര്‍ച്ച; 15 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അമേരിക്കയില്‍ പൊതു നീന്തല്‍ കുളത്തില്‍ രാസചോര്‍ച്ച; 15 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെസ്റ്റര്‍ഫീല്‍ഡ്: യു.എസില്‍ പൊതു നീന്തല്‍ കുളത്തില്‍ രാസചോര്‍ച്ചയുണ്ടായതിനെതുടര്‍ന്ന് 15 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിര്‍ജീനിയ സംസ്ഥാനത്ത് ചെസ്റ്റര്‍ഫീല്‍ഡ് നഗരത്തിലെ ഹാര്‍പേഴ്സ് മില്‍ കമ്മ്യൂണിറ്റി പൂളിലാണു സംഭവമുണ്ടായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് രാസചോര്‍ച്ചയുണ്ടായത്.

നീന്തല്‍ കുളത്തിലേക്ക് ചോര്‍ന്ന രാസവസ്തു എന്താണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടില്ല. 15 കുട്ടികളും ഒരു മുതിര്‍ന്നയാളും ഉള്‍പ്പെടെ 16 പേരാണ് ആശുപത്രിയിലുള്ളത്. ശ്വാസതടസം, ഛര്‍ദ്ദി തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കുട്ടികള്‍ അനുഭവിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന 25 മുതല്‍ 30 കുട്ടികളെ നിരീക്ഷണത്തിനും വിധേയമാക്കി.

സംഭവസമയത്ത് അന്തരീക്ഷത്തില്‍ ഒരു രാസവസ്തുവിന്റെ മണം രൂക്ഷമായി അനുഭവപ്പെട്ടതായി അവിടെയുണ്ടായിരുന്ന ലിബി റീവ്‌സ് പറഞ്ഞു. നീന്തല്‍ കുളത്തിലുണ്ടായിരുന്ന നിരവധി കുട്ടികള്‍ക്ക് ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതോടെ വെപ്രാളത്തോടെ അവര്‍ പെട്ടെന്ന് കരയിലേക്കു കയറാന്‍ തുടങ്ങി. കരയിലേക്കു കയറിയ കുട്ടികള്‍ ചുമയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ലിബി റീവ്‌സ് തുടര്‍ന്നു. ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്ന ഗന്ധമാണ് അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.