കൊളംബോ: രൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചു പൂട്ടാൻ ഉത്തരവിട്ട് പൊതുഭരണ മന്ത്രാലയം.
1948 ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഭക്ഷണം, മരുന്നുകള്‍, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്ക് പണം നല്‍കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.
പെട്രോള്‍, ഡീസല്‍ എന്നിവയുടെ രൂക്ഷമായ ക്ഷാമം കണക്കിലെടുത്ത് തിങ്കളാഴ്ച മുതല്‍ എല്ലാ വകുപ്പുകള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും പ്രാദേശിക കൗണ്‍സിലുകളും പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പൊതുഭരണ മന്ത്രാലയം ഉത്തരവിട്ടു.
പൊതുഗതാഗതത്തിന്റെ കുറവും സ്വകാര്യ വാഹനങ്ങള്‍ ക്രമീകരിക്കാനുള്ള സൗകര്യക്കുറവും കാരണം ജോലിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന ജീവനക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ തീരുമാനിച്ചെന്ന് ഉത്തരവില്‍ പറയുന്നു.