സ്വവര്‍ഗ വിവാഹം വേണ്ട; നിരോധനം ശരിവെച്ച് ജപ്പാനിലെ കോടതി

സ്വവര്‍ഗ വിവാഹം വേണ്ട; നിരോധനം ശരിവെച്ച് ജപ്പാനിലെ കോടതി

ടോക്യോ: ജപ്പാനില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ശരിവെച്ച് കോടതി. ജപ്പാനിലെ ഒസാക കോടതിയാണ് സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമല്ല എന്ന് നിരീക്ഷിച്ചത്.

മൂന്ന് സ്വവര്‍ഗ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഒസാക ജില്ലാ കോടതിവിധി. രാജ്യത്ത് സ്വവര്‍ഗവിവാഹം ഭരണഘടനാ വിരുദ്ധമായതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച ദമ്പതികള്‍, നഷ്ടപരിഹാരമായി ഒരു മില്യണ്‍ ജാപ്പനീസ് യെന്നും (7414 ഡോളര്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളി.

2021 മാര്‍ച്ചില്‍, സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണെന്ന് ജപ്പാനിലെ സപ്പോറോയിലെ കോടതി വിധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക കോടതിയുടെ വിധി. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കാനും ഭരണഘടനാനുസൃതമാക്കാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന എല്‍.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റുകളുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.


ജപ്പാനിലെ നിലവിലെ നിയമങ്ങള്‍ അനുസരിച്ച് സ്വവര്‍ഗ ദമ്പതികള്‍ക്ക് നിയമപരമായി വിവാഹം കഴിക്കാന്‍ അനുവാദമില്ല. പങ്കാളിയുടെ സ്വത്തുക്കള്‍, അവര്‍ ഒരുമിച്ച് താമസിക്കുന്ന വീട് പോലുള്ളവയില്‍ നിയമപരമായ അനന്തരാവകാശം നേടാന്‍ സാധിക്കുകയില്ല. കൂടാതെ അവരുടെ പങ്കാളിയുടെ കുട്ടികളുടെമേല്‍ രക്ഷാകര്‍തൃ അവകാശങ്ങളും നിലനില്‍ക്കില്ല.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.