മതനിന്ദ ആരോപണം: ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്ഥാന്‍ കോടതി

മതനിന്ദ ആരോപണം: ക്രൈസ്തവ സഹോദരങ്ങള്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്ഥാന്‍ കോടതി

ലാഹോര്‍: പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ രണ്ട് ക്രൈസ്തവ സഹോദരങ്ങളുടെ വധശിക്ഷ ശരി വച്ച് ലാഹോറിലെ ഹൈക്കോടതി. മതനിന്ദാപരമായ കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു എന്ന പരാതിയെ തുടര്‍ന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. 2011 മുതല്‍ ജയിലിലാണ് ഈ സഹോദരങ്ങള്‍.

മതനിന്ദാപരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഒരു ഇസ്ലാം വിശ്വാസിയാണ് പോലീസിനെ സമീപിച്ചത്. 2018 ഡിസംബറിലാണ് സഹോദരങ്ങള്‍ കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയത്. അവരുടെ വധശിക്ഷ ശരിവച്ചു കൊണ്ടുള്ള അപ്പീല്‍ വിധി ജൂണ്‍ എട്ടിനാണ് പുറത്തിറങ്ങിയത്.

പുതിയ വെബ്സൈറ്റ് ഉണ്ടാക്കി മതനിന്ദാപരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. എന്നാല്‍, ഈ വെബ്സൈറ്റ് നിര്‍മ്മിച്ചത് ആരാണ് എന്നതിന് തെളിവുകളൊന്നും നിലവിലില്ലാതിരുന്നിട്ടും ഇവരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.

ബ്ലോഗ് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ് ക്രൈസ്തവ സഹോദരങ്ങള്‍ അവരുടെ മുസ്ലീം സുഹൃത്തുക്കളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സുഹൃത്തുക്കള്‍ പ്രതികാരമെന്ന നിലയില്‍ ക്രിസ്ത്യാനികളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ഉപയോഗിച്ച് വെബ്സൈറ്റ് രൂപപ്പെടുത്തുകയായിരുന്നുവെന്ന് സംശയിക്കുന്നു.

ഇത്തരത്തില്‍ ശക്തമായ തെളിവുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും കോടതി ഇവരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് കുറ്റാരോപിതരുടെ തീരുമാനം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.