അഫ്ഗാനിലെ ഭൂചലനം: മരണം 1000 കടന്നു; രക്ഷാദൗത്യത്തില്‍ പരാജയപ്പെട്ട് താലിബാന്‍

അഫ്ഗാനിലെ ഭൂചലനം: മരണം 1000 കടന്നു; രക്ഷാദൗത്യത്തില്‍ പരാജയപ്പെട്ട് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ആയിരത്തിലേറെപ്പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആയിരത്തിയഞ്ഞൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെ (ഇന്ത്യന്‍സമയം പുലര്‍ച്ചെ 2.30) ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍വരെ പ്രകമ്പനം അനുഭവപ്പെട്ടു. പക്ടിക പ്രവിശ്യയിലെ ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. 500 കിലോമീറ്റര്‍ ദൂരെവരെ പ്രകമ്പനം അനുഭവപ്പെട്ടു.

പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ദുരന്ത മേഖല. ഉറക്കത്തിലായിരുന്നതിനാല്‍ ആര്‍ക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല. കൂട്ട നിലവിളികളുടെ മണിക്കൂറുകളാണ് പിന്നീട് കടന്നു പോയത്. നേരം പുലര്‍ന്നതോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്താനായത്.

തകര്‍ന്ന വീടുകള്‍ക്കടിയില്‍ ശരീരഭാഗങ്ങള്‍ മാത്രം പുറത്തുകാണാവുന്ന അവസ്ഥയിലായിരുന്നു മിക്കതും. തല തകര്‍ന്നും കൈകാലുകള്‍ ചതഞ്ഞും കിടന്ന ശരീരങ്ങളെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കാണാനായത്. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയില്‍ കുട്ടികളും സ്ത്രീകളും അടക്കം കൂടുതല്‍ പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സൂചന. റോഡുകള്‍ തകര്‍ന്നതു കാരണം രക്ഷാപ്രവര്‍ത്തനം ഏറെ വൈകി. കൂടാതെ കനത്ത പേമാരിയും പ്രതിസന്ധി സൃഷ്ടിച്ചു.

മതിയായ ചികിത്സാ സംവിധാനം ഇല്ലാത്തതിനാല്‍ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടര്‍ മാര്‍ഗമാണ് വിദൂര നഗരങ്ങളിലെ ആശുപത്രികളിലെത്തിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിനാവശ്യമായ സംവിധാനങ്ങള്‍ കുറവായതിനാല്‍ യഥാസമയം ദുരന്ത മേഖലയില്‍ എത്താനും കാലതാമസം നേരിട്ടു. പക്ടിക പ്രവിശ്യയിലെ ഗായന്‍, ബര്‍മാല്‍, സിറോക് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. ഗായനിലെ ഒരു ഗ്രാമം പൂര്‍ണ്ണമായും തകര്‍ന്നു. മണ്ണും മറ്റും കൊണ്ട് നിര്‍മ്മിച്ച കെട്ടുറപ്പില്ലാത്ത വീടുകളിലാണ് ജനങ്ങള്‍ പാര്‍ക്കുന്നത്.

മൊബൈല്‍ ടവറുകള്‍ അടക്കം തകര്‍ന്നതിനാല്‍ പുറംലോകവുമായുള്ള ആശയവിനിമയവും താറുമാറായി. താലിബാന്‍ നേതാവും അഫ്ഗാന്‍ പ്രധാനമന്ത്രിയുമായ മുഹമ്മദ് ഹസന്‍ അഖുന്ദ് ലോക രാജ്യങ്ങളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചു. താലിബാന്‍ ഭരണം പിടിക്കുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്തതോടെ കടുത്ത ദുരിതത്തിലാണ് ജനങ്ങള്‍. ആരോഗ്യ സംവിധാനത്തിന്റെ പരിമിതികളും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും വെല്ലുവിളിയാണ്. പാകിസ്ഥാന്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഹുന്ദുഖുഷ് മലനിരകള്‍ ഉള്‍പ്പെട്ട അഫ്ഗാനിസ്ഥാന്‍ ഭൂകമ്പ മേഖലയിലാണ്. ഇതിനു മുമ്പും ശക്തമായ ഭൂകമ്പത്തില്‍ ആയിരങ്ങള്‍ മരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.