ഫ്ളോറിഡയില്‍ എട്ടു വയസുകാരന്റെ വെടിയേറ്റ് ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു; രണ്ടു വയസുകാരിക്ക് ഗുരുതര പരിക്ക്

ഫ്ളോറിഡയില്‍ എട്ടു വയസുകാരന്റെ വെടിയേറ്റ് ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു; രണ്ടു വയസുകാരിക്ക് ഗുരുതര പരിക്ക്

ഫ്‌ളോറിഡ: യു.എസില്‍ തോക്ക് നിയന്ത്രണ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഫ്ളോറിഡയില്‍ എട്ടു വയസുകാരന്റെ വെടിയേറ്റ് ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. മരിച്ച കുഞ്ഞിന്റെ രണ്ടു വയസ് മാത്രം പ്രായമുള്ള സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു.

ഫ്ളോറിഡയില്‍ പെന്‍സകോളയിലെ മോട്ടല്‍ റൂമിലാണ് സംഭവം. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് എട്ടു വയസുകാരന്‍ പിഞ്ചുകുഞ്ഞിന് നേര്‍ക്ക് നിറയൊഴിച്ചത്. എട്ടു വയസുകാരന്റെ പിതാവിനെതിരെ പൊലീസ് കേസെടുത്തു.

കുറ്റകരമായ അശ്രദ്ധ, നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് റോഡെറിക് റന്‍ഡാലിനെ (45) അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായിരുന്നു ഇയാളെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ പെണ്‍ സുഹൃത്തിന്റെ മകളാണ് കൊല്ലപ്പെട്ടത്.

സുഹൃത്തിനെ കാണാന്‍ മകനൊപ്പം റന്‍ഡാല്‍ സുഹൃത്തിന്റെ മോട്ടലില്‍ എത്തിയിരുന്നു. ഇടയ്ക്ക് റന്‍ഡാല്‍ പുറത്തുപോയപ്പോഴായിരുന്നു അപകടം. ഈ സമയത്ത് പെണ്‍കുട്ടികളുടെ മാതാവ് ഉറക്കത്തിലായിരുന്നു. തോക്ക് ഇരിക്കുന്ന സ്ഥലം അറിയാമായിരുന്ന എട്ടു വയസുകാരന്‍ കളിക്കാനായി അതെടുത്തപ്പോഴായിരുന്നു അപകടം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.