തെക്കന്‍ ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

തെക്കന്‍ ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

ടെഹ്റാന്‍: തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിറില്‍ വന്‍ ഭൂചലനം. ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു. സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.  ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള സയേഹ് ഖോഷ് ഗ്രാമത്തിലാണ് മൂന്ന് പേരും മരിച്ചതായി റിപ്പോര്‍ട്ട് പറയുന്നത്.

ബന്ദറെ ഖാമിറില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം.

യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എന്‍സിഎം) ഉദ്ദരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട് ചെയ്തു. യുഎഇയില്‍ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എന്‍സിഎം വ്യക്തമാക്കി. സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.