റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മരണം 21 ആയി; ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലേറെ സാധാരണ ജനങ്ങള്‍

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ മരണം 21 ആയി; ഇതുവരെ കൊല്ലപ്പെട്ടത് ആയിരത്തിലേറെ സാധാരണ ജനങ്ങള്‍

കീവ്: ഉക്രെയ്‌നിലെ ഒഡേസ ജനവാസമേഖലയില്‍ റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ മരണം 21 ആയി. സംഭവ ദിവസം 14 പേരുടെ മൃതദേഹമാണ് കിട്ടിയത്. തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒന്നിലേറെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെടുത്തു. 41 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സെര്‍ഹിവ്കയിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മൈക്കോളൈവിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ ആക്രമണം ഉണ്ടായത്. കരിങ്കടലിന്റെ ദിശയില്‍ നിന്ന് തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലും മറ്റൊന്ന് ബെല്‍ഗൊറോഡ്-ഡൈനെസ്റ്റര്‍ മേഖലയിലെ ഒരു അവധിക്കാല ക്യാമ്പിലും പതിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിന്റെ ഭിത്തികളും ജനാലകളും തകര്‍ന്നു.

നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ 12 വയസുള്ള ഒരു കുട്ടിയും ഉണ്ട്. ആറ് കുട്ടികളും ഒരു ഗര്‍ഭിണിയും പരിക്കേറ്റവരിലുണ്ട്. പരിക്കേറ്റവരില്‍ മിക്കവരുടെയും നില ഗുരുതരമാണെന്ന് ഒഡെസ റീജിയണല്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് സെര്‍ഹി ബ്രാച്ചുക് പറഞ്ഞു.

ഒഡെസയ്ക്ക് 140 കിലോമീറ്റര്‍ തെക്കുകിഴക്കുള്ള കരിങ്കടല്‍ ദ്വീപായ സ്‌നേക്ക് ഐലന്‍ഡില്‍ നിന്ന് ഉക്രെയ്ന്‍ റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെതുടര്‍ന്നാണ് സാധാരണ ജനങ്ങളെ ലക്ഷ്യമാക്കി റഷ്യ മിസൈല്‍ തൊടുത്തതെന്ന് ഉക്രെയ്ന്‍ ജനറല്‍ സ്റ്റാഫ് മേധാവി വലേരി സലുഷ്നി ആരോപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ക്രിമിയയിലെ ഒരു താവളത്തില്‍ നിന്ന് രണ്ട് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയരുകയും ദ്വീപിലെ ലക്ഷ്യങ്ങളില്‍ ബോംബെറിയുകയുമായിരുന്നു.

ഉക്രെയ്‌നിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ദീര്‍ഘദൂര മിസൈല്‍ ആക്രമണം ശക്തമാക്കിയത്. യുദ്ധം ആരംഭിച്ച് ഇതുവരെ ആയിരക്കണക്കിന് നിരപരാധികളാണ് ജനങ്ങള്‍ മരിച്ചു. ഈ ആഴ്ച ആദ്യം മധ്യ ഉക്രെയ്നിലെ തിരക്കേറിയ ഷോപ്പിംഗ് മാളില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.